
ഫോൺ ചോർത്തൽ പി വി അൻവറിനെതിരെ കേസ്
ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരെ പൊലീസ് കേസെടുത്തു. എഡിജിപി എം.ആർ. അജിത് കുമാർ ക്യാബിനറ്റ് മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന പി.വി. അൻവറിൻ്റെ ആരോപണത്തിന് തൊട്ടു പിന്നാലെയാണ് പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിൽ പി വി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പോലീസിന്റെ നടപടി. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
ഭാരതീയന്യായ സംഹിതയിലെ 192ാം വകുപ്പ് അനുസരിച്ചാണ് അൻവറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിന്റെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ പി വി അന്‍വര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ഫോണ്‍ ചോര്‍ത്തല്‍, നിലമ്പൂര്‍ എംഎല്‍യുടെ നടപടി സ്വകാര്യതയുടെ ലംഘനമാണ് എന്നും പരാതിയില്‍ പറയുന്നു.
പി വി അന്‍വര്‍ എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്ന് നേരത്തെ ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ പൗരന്മാരുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണവും അന്വേഷണറിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എന്ത് നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശിച്ചായിരുന്നു രാജ്ഭവന്‍റെ കത്ത്.