
14 മീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് മാലിന്യം, കോംഗോ ഡാമിൽ നിന്നുള്ള വൈദ്യുത ഉൽപ്പാദനം തടസ്സപ്പെട്ടു
14 മീറ്റർ ആഴത്തിൽ മാലിന്യം അടിഞ്ഞുകൂടി കോംഗോ ഡാം. കിഴക്കൻ കോംഗോയിലെ പ്രധാന ജലവൈദ്യുത അണക്കെട്ടായ റുസിസിയിൽ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു. പ്രദേശത്തെ പല പ്രധാന നഗരങ്ങളിലും പവർകട്ടിന് ഇത് കാരണമാകുന്നു. റുവാണ്ടയുടെ അതിർത്തിയിലുള്ള കിവു തടാകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന റുസിസി ഡാം ആണ് ബുക്കാവു നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്നത്. സ്ഥിരമായ ഈ വൈദ്യുതി മുടക്കം പ്രാദേശിക ബിസിനസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ വർദ്ധിച്ച് വരുന്ന ഉപയോഗവും മാലിന്യ നിർമാർജ്ജനത്തിന്റെ അഭാവവുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായി തീർന്നിരിക്കുന്നത്.
കനത്തമഴയെത്തുടർന്ന് മലനിരകളിൽ നിന്ന് മാലിന്യം താഴ്വരയിലേക്ക് ഒഴുകുകയും കുമിഞ്ഞ് കൂടുകയും ചെയ്തു. ഈ മാലിന്യങ്ങളാണ് ഡാമിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടയുകയും ഡാമിന്റെ മെഷീനറിയെ തടസപ്പെടുത്തുകയും ചെയ്തത്. യന്ത്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് മെഷീനുകൾക്ക് ആവശ്യമായ മർദ്ദവും വേഗതയും നൽകാൻ വെള്ളത്തിന് സാധിക്കാതെ വന്നുവെന്ന് ദേശീയ ഊർജ്ജ കമ്പനിയായ എസ്എൻഇഎലിന്റെ പ്രവിശ്യാ ഡയറക്ടർ എൽജോവി മുലെമംഗബോ പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പികളും ജെറി ക്യാനുകളും മറ്റ് അവശിഷ്ടങ്ങളും വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ശുചീകരണത്തൊഴിലാളികൾ. അതിനാൽ ഡാമിൻ്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിൽ പ്ലാസ്റ്റിക് ശേഖരണം നടന്നിട്ടും വീണ്ടും പ്ലാസ്റ്റിക് കുമിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതായി പരിസ്ഥിതി, ഹരിത സമ്പദ്‌വ്യവസ്ഥയുടെ പ്രവിശ്യാ മന്ത്രി ദിദിയർ കബി പറഞ്ഞു. മാലിന്യ ശേഖരണത്തിൽ പ്രദേശവാസികളോട് പങ്കു ചേരാനും ഇത് പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുമെന്നും ഓരോരുത്തർക്കും അവരുടെ സ്വന്തം മാലിന്യങ്ങൾ വീട്ടുതലത്തിൽ തന്നെ ശേഖരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.