TMJ
searchnav-menu
post-thumbnail

TMJ Daily

ഓസ്‌ട്രേലിയയില്‍ വച്ച് വിഷം കലര്‍ത്തിയ ഭക്ഷണം തന്നു: നൊവാക്ക് ജോക്കോവിച്ച്

11 Jan 2025   |   1 min Read
TMJ News Desk

2022-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ തനിക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെന്ന് ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ച് വെളിപ്പെടുത്തി. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്ന ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തടഞ്ഞുവച്ചശേഷം തിരിച്ചയക്കുകയായിരുന്നു. തടഞ്ഞുവച്ചപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്.

തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ ലെഡിന്റേയും മെര്‍ക്കുറിയുടേയും അളവ് കൂടുതലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ജിക്യു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2022-ല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ തടഞ്ഞുവച്ചശേഷം മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ വിസ റദ്ദാക്കി തിരിച്ചയക്കുകയായിരുന്നു.

തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായും അത് മെല്‍ബണിലെ ഹോട്ടലില്‍ നിന്നും ലഭിച്ച ആഹാരത്തില്‍ നിന്നുമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെന്നാണ് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസമായ ജോക്കോവിച്ച് ആരോപിച്ചത്.

സ്വന്തം രാജ്യമായ സെര്‍ബിയയിലേക്ക് തിരിച്ചെത്തിയശേഷമാണ് ഇക്കാര്യം കണ്ടെത്തിയത്. താന്‍ പരസ്യമായി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും തന്റെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഘന ലോഹങ്ങള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം ജിക്യുവിലെ അഭിമുഖത്തെ കുറിച്ച് പറഞ്ഞശേഷം മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നില്‍ക്കാതെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങി.




#Daily
Leave a comment