TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയില്‍ പോളിയോ വാക്‌സിനേഷന്‍; ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേളയുണ്ടാകുമെന്ന് ഡബ്ല്യുഎച്ച്ഒ

30 Aug 2024   |   1 min Read
TMJ News Desk

ഗാസയില്‍ പോളിയോ വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേളയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ മൂന്ന് ഇടവേളകള്‍ ഉണ്ടാകുമെന്നും ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം വരെ ഇത് നിലനില്‍ക്കുമെന്നും പലസ്തീന്‍ പ്രദേശത്തെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിക്ക് പീപ്പര്‍ കോണ്‍ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന അഭിപ്രായമില്ലെന്നും എന്നാല്‍ ഈ അവസരം മുന്നോട്ടുപോകാനുള്ള ഒരു വഴിയാണെന്നും പീപ്പര്‍ കോണ്‍ പറഞ്ഞു. 

പതിനൊന്ന് മാസത്തോളമായി തുടരുന്ന ആക്രമണത്തില്‍ ഗാസ പ്രദേശങ്ങള്‍ മലിനീകരിക്കപ്പെട്ടെന്നും ഇത് രോഗങ്ങള്‍ പടരുന്നതിന് കാരണമായെന്നും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഗ്രൂപ്പുകള്‍ പറഞ്ഞു. 25 വര്‍ഷമായി ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച 10 മാസം പ്രായമുള്ള ആണ്‍കുട്ടിയ്ക്ക് പോളിയോ ബാധിച്ചത് ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 10 വയസ്സിന് താഴെയുള്ള 6,40,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ക്യാമ്പയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് പീപ്പര്‍ കോണ്‍ വ്യക്തമാക്കി. 

മൂന്ന് ദിവസങ്ങളിലായി തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും മധ്യ ഗാസയിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്. പൂര്‍ത്തിയായില്ലെങ്കില്‍ ഓരോ മേഖലയിലും ഒരു ദിവസം അധികം നല്‍കാമെന്ന് ഇസ്രയേലുമായി ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

വെസ്റ്റ് ബാങ്കില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഞായറാഴ്ച മുതല്‍ 5 കുട്ടികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുട്ടികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇസ്രയേലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈല്‍ഡ് റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത് പതിമൂന്നും പതിനഞ്ചും പതിനേഴും വയസ്സുള്ള കുട്ടികളാണെന്ന് ഡിഫന്‍സ് ഓഫ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.


#Daily
Leave a comment