TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

കോടതി ഉത്തരവ് ലംഘിച്ചു; ഡല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയര്‍ന്നു

13 Nov 2023   |   2 min Read
TMJ News Desk

സുപ്രീം കോടതിയുടെ ഉത്തരവ് മാനിക്കാതെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വന്‍ തോതില്‍ പടക്കം പൊട്ടിച്ചതോടെ ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഉയര്‍ന്നു. ഡല്‍ഹി, നോയിഡ ഗുരുഗ്രാം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ തന്നെ പുകമഞ്ഞ്  നിറഞ്ഞ അവസ്ഥയാണ്. മിക്കയിടത്തും എയര്‍ ക്വാളിറ്റി ഇന്റക്‌സ് 500 ന് മുകളിലാണ്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 910, ലജ്പത് നഗര്‍- 959, കരോള്‍ ബാഗ്- 779 എന്നിങ്ങനെയാണ് എയര്‍ ക്വാളിറ്റി ഇന്റക്‌സ്. രോഹിണി, ഐടിഒ, ഡല്‍ഹി എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 500 നു മുകളിലാണ് മലിനീകരണം. 

പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് മുഖ്യം എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ബേരിയം അടങ്ങിയ പടക്കം എല്ലാ സംസ്ഥാനങ്ങളിലും നിരോധിക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദീപാവലിക്കു ശേഷം ഈ തവണയാണ് മലിനീകരണ തോത് ഏറ്റവും കൂടുതല്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ വായുമലിനീകരണമുള്ള തലസ്ഥാനവും ഡല്‍ഹിയാണ്.

അന്തരീക്ഷമലിനീകരണം രൂക്ഷം

2013 ന് ശേഷം ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ഈ വര്‍ഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുകയും നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സൂക്ഷ്മ കണികകളുടെ സാന്ദ്രത വ്യാഴാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ക്യുബിക് മീറ്ററിന് 60 മൈക്രോഗ്രാം എന്ന സുരക്ഷിത പരിധിയില്‍ നിന്ന് ഏഴോ എട്ടോ മടങ്ങ് വര്‍ദ്ധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന മലിനീകരണ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി നഗരത്തിലെ അനിവാര്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ പാനല്‍ ഉത്തരവിട്ടിരുന്നു. വാഹനങ്ങളുടെ പുകയില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞയാഴ്ചയിലെ രണ്ടാംഘട്ട പ്ലാനില്‍ ഡല്‍ഹി മെട്രോ, ഇലക്ട്രിക് ബസ് സര്‍വീസുകള്‍ എന്നിവയുടെ സേവനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയിലും ചെന്നൈയിലും നടത്തിയ രണ്ട് പഠനങ്ങളില്‍ നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നതായി കണ്ടെത്തി. സെന്റര്‍ ഫോര്‍ കാര്‍ഡിയോമെറ്റബോളിക് റിസ്‌ക് റിഡക്ഷന്‍ ഇന്‍ സൗത്ത് ഏഷ്യ സര്‍വൈലന്‍സ് സ്റ്റഡിയുടെ ഭാഗമായായിരുന്നു പഠനം. ചെന്നൈയിലെ 6,722 പേരെയും ഡല്‍ഹിയിലെ 5,342 പേരെയും ഉള്‍പ്പെടുത്തി, ചോദ്യാവലിയിലൂടെയും രക്തസാമ്പിള്‍ പരിശോധനയിലൂടെയും നടത്തിയ പഠനത്തിലാണ് ഡയബറ്റിസ് സാധ്യത കണ്ടെത്തിയത്. മലിനമായ വായു എല്ലാ വര്‍ഷവും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ കുട്ടികളിലും പ്രായമായവരിലും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ആരോഗ്യവിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


#Daily
Leave a comment