TMJ
searchnav-menu
post-thumbnail

TMJ Daily

പാവം രാഷ്ട്രപതി പരാമര്‍ശം; സോണിയക്കെതിരെ ബീഹാറില്‍ പരാതി

02 Feb 2025   |   1 min Read
TMJ News Desk

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പാവം എന്ന് വിശേഷിപ്പിച്ചതിനെതിരെ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ പരാതി. മുസാഫര്‍പൂരിലെ അഭിഭാഷകനായ സുധീര്‍ ഓജയാണ് പരാതിക്കാരന്‍. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവിയെ സോണിയ ഗാന്ധി അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയേയും കൂട്ടുപ്രതികളായി ചേര്‍ക്കണമെന്നും ഓജ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പാവം പരാമര്‍ശത്തിലൂടെ സോണിയ ഗാന്ധി രാഷ്ട്രപതി മുര്‍മുവിനെ അപമാനിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. അതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ഓജ മുസാഫര്‍പൂരിലെ സിജെഎം കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

കോടതി ഫെബ്രുവരി 10ന് വാദം കേള്‍ക്കും.

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്റെ മുന്നോടിയായി സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിയോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്കാധാരം.

'പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും പ്രസിഡന്റ് ക്ഷീണിച്ചു. അവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെയായി, പാവം,' എന്ന് സോണിയ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടിരുന്നു.

പ്രസംഗം മടുപ്പിക്കുന്നത് ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ പ്രിയങ്ക ഗാന്ധിയും സമീപത്തുണ്ടായിരുന്നു.

പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞ് അസാധാരണ പ്രസ്താവന രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ സോണിയയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. സോണിയയുടെ പരാമര്‍ശത്തിനെതിരെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.


#Daily
Leave a comment