
ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രിയെ ഉടൻ നിയമിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ
ഫ്രാൻസിൽ രാഷ്ട്രീയ അരാജകത്വം തുടരുന്ന സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ ഉടൻ നിയമിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇടത് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെ ആണ് പ്രധാനമന്ത്രി മിഷേൽ ബാർനിയർ പുറത്തായത്.
വരും ദിവസങ്ങളിൽ ബാർനിയറുടെ പിൻഗാമിയെ താൻ തിരഞ്ഞെടുക്കുമെന്നും ബജറ്റിനാണ് മുൻഗണന നൽകുന്നതെന്നും മാക്രോൺ പറഞ്ഞു. 2024ലെ ബജറ്റ് വിനിയോഗിക്കുന്നതിനായി ഉടൻ ഒരു പദ്ധതി തയ്യാറാക്കുമെന്ന് മാക്രോൺ വ്യക്തമാക്കി. ബാർനിയറുടെ പുറത്താക്കലിന് പിന്നാലെ മാക്രോൺ രാജി വയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുയരുന്നുണ്ട്. എന്നാൽ 2027ൽ തന്റെ കാലാവധി അവസാനിക്കും വരെ പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുമെന്ന് മാക്രോൺ വ്യക്തമാക്കി.
പണപെരുപ്പം കണക്കിലെടുത്ത് പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ ബജറ്റ് തയ്യാറാക്കുമെന്നും അത് പാസാക്കുന്നതിൽ പാർലമെന്റിൽ വോട്ടെടുപ്പിന് മുൻഗണന നൽകുമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ഉത്തരവാദിത്തം മിഷേൽ ബാർനിയർ നിഷേധിച്ചിട്ടുണ്ട്.
ബാർനിയറെ പുറത്താക്കി രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കാനായി ഇടതുപക്ഷ, തീവ്ര വലതുപക്ഷ സംഘടനകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ അവിശ്വാസ പ്രമേയമെന്ന് മാക്രോൺ പറഞ്ഞു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കെയർ ടേക്കർ പദവിയിൽ തുടരാൻ ബാർനിയറോടും ബാർനിയർ സർക്കാരിനോടും മാക്രോൺ ആവശ്യപ്പെട്ടു.