
പ്രധാനമന്ത്രി മോഡി വിദേശയാത്രക്ക് പുറപ്പെട്ടു
ജൂലൈ 2 മുതൽ ജൂലൈ 9 വരെ നീളുന്ന വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറപ്പെട്ടു. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങൾ. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ് പര്യടനത്തിലെ പ്രധാന പരിപാടി.
"അഞ്ച് രാജ്യങ്ങളിലേക്കുള്ള എന്റെ സന്ദർശനങ്ങൾ ഗ്ലോബൽ സൗത്തുമായുള്ള നമ്മുടെ സൗഹൃദത്തെ ശക്തിപ്പെടുത്തുകയും, അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുവശങ്ങളിലുമുള്ള നമ്മുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയും, ബ്രിക്സ്, ആഫ്രിക്കൻ യൂണിയൻ തുടങ്ങിയ ബഹുരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലെ ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്", മോഡി ഒരു പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയുടെ ക്ഷണപ്രകാരമാണ് ജൂലൈ 2 മുതൽ 3 വരെ പ്രധാനമന്ത്രി ഘാനയിൽ സന്ദർശനം ആരംഭിക്കുന്നത്. “ഗ്ലോബൽ സൗത്തിലെ ഒരു വിലപ്പെട്ട പങ്കാളിയാണ് ഘാന, ആഫ്രിക്കൻ യൂണിയനിലും പശ്ചിമാഫ്രിക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക സമൂഹത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തുടർന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് പോകുകയും ജൂലൈ 3, 4 തീയതികളിൽ കരീബിയൻ രാജ്യത്ത് സന്ദർശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോഡി, “നമ്മൾ ആഴത്തിൽ വേരൂന്നിയ ചരിത്രപരവും സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും പങ്കിടുന്ന ഒരു രാജ്യമാണിത്” എന്ന് പറഞ്ഞു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നും മോഡി നേരെ അർജന്റീനക്ക് പോകും. 57 വർഷത്തിനിടെ അർജന്റീന സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി. “ലാറ്റിൻ അമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20യിലെ അടുത്ത സഹകാരിയുമാണ് അർജന്റീന", മോഡി പറഞ്ഞു. പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള ചർച്ചകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. “ഒരു സ്ഥാപക അംഗമെന്ന നിലയിൽ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ സഹകരണത്തിനുള്ള ഒരു സുപ്രധാന വേദിയായി ബ്രിക്‌സിനെ മാറ്റുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ സമാധാനപരവും, നീതിയുക്തവും, ജനാധിപത്യപരവും, സന്തുലിതവുമായ ഒരു ബഹുധ്രുവ ലോകക്രമത്തിനായി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കുന്നു.”
ഉച്ചകോടിയുടെ ഭാഗമായി, നിരവധി ലോക നേതാക്കളെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല
.


