TMJ
searchnav-menu
post-thumbnail

TMJ Daily

സ്വത്തവകാശം മനുഷ്യാവകാശവും ഭരണഘടനാപരവും: സുപ്രീംകോടതി

04 Jan 2025   |   1 min Read
TMJ News Desk

സ്വത്തവകാശം മനുഷ്യാവകാശപരവും ഭരണഘടനാപരമായ അവകാശവുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ഒരു വ്യക്തിയുടേയും സ്വത്ത് സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ബംഗളുരുവിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസന ഇടനാഴി സ്ഥാപിക്കുന്നതിനായി ഭൂമിയേറ്റെടുക്കാന്‍ 2003-ല്‍ കര്‍ണാടക വ്യവസായ മേഖല വികസന പോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

1978-ല്‍ മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്വത്തിനുള്ള അവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും അനുച്ഛേദം 300 (എ)-യില്‍ ഭരണഘടനാ പരമായ അവകാശമാക്കി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിയതിയിലെ വിപണി നിരക്കില്‍ നഷ്ടപരിഹാരം നിശ്ചയിക്കണം. എന്നാല്‍, നഷ്ടപരിഹാരം നല്‍കുന്നത് വൈകിയാല്‍ പുതിയ വിപണി മൂല്യത്തില്‍ തുക നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.

ബംഗളുരു-മൈസൂര്‍ ഇടനാഴിക്കുവേണ്ടി ഭൂമിയേറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിയിരുന്നില്ല. പിന്നീട് 2019-ല്‍ ഭൂമിയേറ്റെടുക്കല്‍ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചപ്പോഴാണ് നഷ്ടപരിഹാരം ഉടമകൾക്ക് ലഭിച്ചത്. 2003-ലെ ഭൂമിയുടെ വിലയുടെ നിരക്കിലാണ് നഷ്ടപരിഹാരം നല്‍കിയത്. ഇത് ഉടമകള്‍ക്ക് വലിയ നഷ്ടമായിരുന്നു. 2019 ഏപ്രിലിലെ ഭൂമി വില അനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. രണ്ട് മാസത്തിനകം തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടു.


#Daily
Leave a comment