TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് സൈനിക വിമാനങ്ങളെ അമൃത്സറില്‍ ഇറക്കുന്നതിനെ ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി

15 Feb 2025   |   1 min Read
TMJ News Desk

നധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനങ്ങള്‍ പഞ്ചാബിലെ അമൃത്സറില്‍ ഇറക്കുന്നത് ഗൂഢാലോചനയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആരോപിച്ചു. പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റക്കാര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഭാവിയില്‍ വരുന്ന വിമാനങ്ങള്‍ ന്യൂഡല്‍ഹിയിലോ മറ്റ് ഇടങ്ങളിലോ ഇറക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

119 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനം ഇന്ന് അമൃത്സറില്‍ എത്തും. ഈ മാസമാദ്യം 104 പേരുമായി വന്ന വിമാനവും അമൃത്സറിലാണ് ഇറങ്ങിയത്. നാളേയും ഒരു വിമാനം എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബിനേയും പഞ്ചാബികളേയും അപമാനിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് മന്‍ പറഞ്ഞു. ആദ്യത്തെ വിമാനം അമൃത്സറില്‍ ഇറങ്ങി. ഇപ്പോള്‍, രണ്ടാമതൊരു വിമാനവും ഇവിടെ ഇറങ്ങുന്നു. വിമാനം ഇറക്കാന്‍ അമൃത്സറിനെ തിരഞ്ഞെടുത്ത മാനദണ്ഡം വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കണമെന്നും മന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ അവര്‍ നമ്മുടെ ആളുകളെ വിലങ്ങ് ആണിയിക്കുന്നുവെന്നും ട്രംപ് നല്‍കിയ സമ്മാനമാണോ അതെന്നും മന്‍ ചോദിച്ചു.

അവരെ ദേശീയ തലസ്ഥാനത്ത് ഇറക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആളുകളെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവരാമെന്നും മന്‍ പറഞ്ഞു.

പഞ്ചാബികള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് ചിത്രീകരിക്കാന്‍ വേണ്ടി ബോധപൂര്‍വം അമൃത്സറിനെ തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് അഹമ്മദാബാദിനെയോ അംബാലയെയോ തിരഞ്ഞെടുത്തില്ല? പഞ്ചാബിനെ അപമാനിക്കാന്‍ ബിജെപി എപ്പോഴും ഗൂഢാലോചന നടത്തുന്നു. അമൃത്സറില്‍ നിന്നും അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അവര്‍ അനുവദിക്കില്ല. എന്തുകൊണ്ട് ഇപ്പോള്‍ യുഎസില്‍ നിന്നും വിമാനങ്ങള്‍ വരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ അമൃത്സറിലേക്ക് കുടിയേറ്റക്കാരുമായി വരുന്ന വിമാനത്തെ ഡല്‍ഹിയിലേക്ക്, ഹിന്‍ഡനിലേക്ക് അല്ലെങ്കില്‍ അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


#Daily
Leave a comment