TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌നുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധമെന്ന് പുടിന്‍

22 Apr 2025   |   1 min Read
TMJ News Desk

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങള്‍ക്ക് റഷ്യ സന്നദ്ധമാണെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞു. യുദ്ധത്തിന്റെ ആദ്യനാളുകള്‍ക്ക് ശേഷം ആദ്യമായിട്ടാണ് യുക്രെയ്‌നുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്നത്. സാധാരണക്കാരെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കാണ് താല്‍പര്യമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പുടിന് മറുപടിയായി പറഞ്ഞു.

ഇരുനേതാക്കളും സമാധാനശ്രമങ്ങള്‍ക്കായി യുഎസില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് മുന്നേറ്റമുണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു.

നേരത്തെ ഈസ്റ്ററിനോടനുബന്ധിച്ച് 30 മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തല്‍ റഷ്യ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വെടിനിര്‍ത്തലുകള്‍ക്ക് തയ്യാറാണെന്ന് റഷ്യയും യുക്രെയ്‌നും പറഞ്ഞു. അതേസമയം, ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ഇരുവരും പരസ്പരം ആരോപിച്ചു.

യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ബുധനാഴ്ച്ച ലണ്ടനില്‍ നടത്തുന്ന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പങ്കെടുക്കും. മൂന്ന് വര്‍ഷത്തില്‍ അധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞയാഴ്ച്ചയില്‍ പാരീസില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചകളാണ് നാളെ നടക്കുന്നത്.

പുടിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ആക്രമണം പുനരാരംഭിച്ചുവെന്ന് അദ്ദേഹം റഷ്യന്‍ ഭരണകൂട മാധ്യമത്തോട് പറഞ്ഞു. ഏതൊരു സമാധാന ശ്രമങ്ങള്‍ക്കും തയ്യാറാണെന്നും കീവില്‍ നിന്നും അത് പ്രതീക്ഷിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യ എപ്പോഴും സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും സമാധാന ശ്രമങ്ങളോട് പോസിറ്റീവ് മനോഭാവമാണ് തങ്ങള്‍ക്കുള്ളതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ആദ്യ ആഴ്ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല.






#Daily
Leave a comment