റഷ്യ ഉക്രെയ്‌ൻ സമാധാന കരാറിന് ഇനിയും ദൂരമെന്ന് പുടിന്റെ ഉപദേഷ്ടാവ്
മോസ്കോ ക്രെംലിനിൽ റഷ്യ ഉക്രെയ്‌ൻ സമാധാന കരാറിനായി നടന്ന ചർച്ച പൂർത്തിയായി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചർച്ചയിൽ പങ്കെടുത്തു. റഷ്യയുടെയും യുഎസിന്റെയും ചർച്ച ഫലപ്രദമായിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ എത്തിയില്ലെന്ന് പുടിന്റെ മുതിർന്ന ഉപദേഷ്ടാവായ യൂറി ഉഷാക്കോവ് പറഞ്ഞു.
സമാധാനത്തിനായുള്ള പുതുക്കിയ 28-പോയിന്റ് പദ്ധതിക്ക് പുറമെ, ഇതുവരെ ഇല്ലാത്ത നാല് അധിക രേഖകൾ കൂടി ചർച്ചയിൽ വിഷയമായതായി ഉഷാക്കോവ് പറഞ്ഞു. സമാധാന കരാറിൽ മധ്യസ്ഥതയ്ക്ക് ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങളുടെ ഭാഗമായായിരുന്നു ചർച്ച. ചർച്ചകളുടെ സാരാംശം വെളിപ്പെടുത്തിയിട്ടില്ല. ഇനിയും കാര്യങ്ങൾ ബാക്കി എന്ന സൂചനയാണ് റഷ്യ നൽകിയത്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം യുദ്ധം ഏകദേശം നാല് വർഷം പിന്നിട്ടപ്പോൾ ഉക്രേനിയൻ പ്രദേശത്തിന്റെ 19 ശതമാനത്തിലധികം റഷ്യൻ നിയന്ത്രണത്തിലാണ്.


