
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അന്‍വര്‍ മത്സരിക്കും
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ അദ്ദേഹം മത്സരിക്കും. പൂവും പുല്ലുമാണ് ചിഹ്നം. താന്‍ പറയുന്ന കാര്യങ്ങള്‍ പലതും വളച്ചൊടിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളേയും പിണറായി വിജയനേയും പൊലീസ് നയങ്ങളേയുമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായി ഭിന്നത ഉണ്ടാകാനുള്ള കാരണങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞു. 'കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫിന് ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറഞ്ഞത്. ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാന്‍ കഴിയില്ല. ഷൗക്കത്തുമായി മുന്നോട്ട് പോകുന്നത് അബദ്ധമാണെന്നും യുഡിഎഫിനോട് പറഞ്ഞുവെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനുശേഷമാണ് ഭിന്നതയുണ്ടായത്,’ അന്‍വര്‍ പറഞ്ഞു.


