
പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ഭീഷണി ഒഴിവാക്കണമെന്ന് ക്വാഡ് ഉച്ചകോടി
ഗാസയിൽ സമാധാനം കണ്ടെത്തണമെന്ന് ഇന്ത്യ, യു എസ്, ജപ്പാൻ, ആസ്ട്രേലിയ കൂട്ടായ്മയായ ക്വാഡ്. രാജ്യങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്രത്തിനും എതിരായ ഭീഷണി ഒഴിവാക്കണമെന്നും ക്വാഡ് ആവശ്യപ്പെട്ടു. യുഎസിലെ വിൽമിങ്ടണിൽ നടന്ന ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.
രാജ്യങ്ങൾ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ക്വാഡ് ഉച്ചകോടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യുക്രൈയിനിലെ മാനുഷിക ദുരിതത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സംഘർഷം ആഗോള ഭക്ഷ്യ ഊർജ്ജ സുരക്ഷയിൽ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തു. പലസ്തീൻ പരമാധികാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽൽബനീസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിലായിരിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.