
'അത് രാജ്യദ്രോഹം,' മോഹൻഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഹുൽ ഗാന്ധി
രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയാണ് ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യ ദിനം എന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എതിരെ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ആണ് രാഹുൽ മോഹൻ ഭാഗവതിനെ വിമർശിച്ചത്.
'സ്വാതന്ത്ര്യ പ്രസ്ഥാനത്തേയും ഭരണഘടനയേയും കുറിച്ച് താൻ എന്താണ് ചിന്തിക്കുന്നതെന്ന് രാജ്യത്തോട് പറയാനുള്ള സാഹസം മോഹൻ ഭാഗവത് കാണിച്ചു. സത്യത്തിൽ, ഇന്നലെ അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. കാരണം ഭരണഘടന അസാധുവാണെന്നും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടമെല്ലാം അസാധുവാണെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്,' രാഹുൽ പറഞ്ഞു.
മറ്റേതെങ്കിലും രാജ്യത്തായിരുന്നു എങ്കിൽ മോഹൻ ഭാഗവത്തിനെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യാക്കാരനോടുമുള്ള അവഹേളനമാണെന്ന് രാഹുൽ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കൂടാതെ നമ്മുടെ ഭരണഘടനയോടുള്ള ആക്രമണം ആണെന്നും രാഹുൽ പറഞ്ഞു.