
നടന്മാരുടെ വീട്ടിലെ റെയ്‌ഡ് സ്വർണ്ണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിൽ എൻഫോഴ്സ്സ്മെന്റ് ഡയറക്റ്റ്റേറ്റ്(ഇ ഡി) നടത്തിയ റെയ്‌ഡുകൾ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണെന്ന് സംശയിക്കുന്നതായി പറഞ്ഞ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പറഞ്ഞ സുരേഷ് ഗോപി പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രീയത്തിന് അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും, ശബരിമലയിൽ നടന്നതിന് വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ചെമ്പ് സ്വർണ രസതന്ത്രം വലിയ മാറ്റം വരുത്തുമെന്ന് അദ്ദേഹം പരിഹസിച്ചു. അയ്യപ്പൻ മനുഷ്യൻ കൂടിയാണെന്നും തന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.


