TMJ
searchnav-menu
post-thumbnail

TMJ Daily

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

23 Mar 2025   |   1 min Read
TMJ News Desk

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.

പ്രകാശ് ജാവദേക്കര്‍ കോര്‍ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എം ടി രമേശ്, മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മറി കടന്നാണ് രാജീവ് പ്രസിഡന്റാകുന്നത്. വോട്ടെടുപ്പ് ഒഴിവാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. കൂടാതെ, കേരളത്തില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയുടെ വൈസ് ചെയര്‍മാനാണ്.

സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖര്‍.

നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഐടി സഹ മന്ത്രിയായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ്, റിപ്പബ്ലിക് ടിവി അടക്കമുള്ള വിവിധ മാധ്യമങ്ങളുടെ ഉടമയാണ് അദ്ദേഹം. ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനവും അദ്ദേഹത്തിന്റേതായുണ്ട്.  

കെ സുരേന്ദ്രന് പകരക്കാരനായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നത്. ഗ്രൂപ്പു പോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


#Daily
Leave a comment