TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

രാമനവമി സംഘർഷം; അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി

27 Apr 2023   |   2 min Read
TMJ News Desk

രാമനവമി ആഘോഷങ്ങൾക്കിടെ പശ്ചിമ ബംഗാളിൽ ഉണ്ടായ സംഘർഷങ്ങളിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ബംഗാൾ പൊലീസ് അന്വേഷിച്ച കേസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കുള്ളിൽ എൻഐഎയ്ക്ക് കൈമാറണമെന്നാണ് ഹൈക്കോടതി നിർദേശം. ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയുടെ പരാതിയിലാണ് ഹൈക്കോടതി നടപടി. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് രണ്ടാഴ്ചക്കുള്ളിൽ കൈമാറാൻ പൊലീസിന് നിർദേശം നൽകിയത്. 

കഴിഞ്ഞ മാസം 30 നാണ് ബംഗാളിൽ, ഹൗറയിലെ ശിവ്പുരിൽ രാമനവമിയോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായത്. കടകൾ കൊള്ളയടിക്കപ്പെട്ടതായും വാഹനങ്ങളും കടകളും തീവെച്ച് നശിപ്പിച്ചതായും വീടുകൾക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകൾ പുറത്തു വന്നു. ഹൂഗ്ലി, ദൽഖോല ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും സംഘർഷം നടന്നിരുന്നു. ഇതിനെ തുടർന്ന് ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും അക്രമണ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു.

ആരോപണങ്ങളുന്നയിച്ച് തൃണമൂലും ബിജെപിയും

കേസിൽ രക്ഷപ്പെടാനാണ് ബിജെപി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്, സംസ്ഥാനത്ത് കേസന്വേഷണം നടന്നാൽ ബിജെപി പിടിക്കപ്പെടും എന്നും സുവേന്ദു അധികാരിയുടെ പരാതിയെ വിമർശിച്ച് കൊണ്ട് തൃണമൂൽ കോൺഗ്രസ് എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി ആരോപിച്ചിരുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര അനുവാദമില്ലാത്ത സ്ഥലങ്ങളിൽ കൂടി കടന്നു പോവുകയും ഒരു സമുദായത്തിനു നേരെ അക്രമങ്ങൾ അഴിച്ചുവിടുകയുമാണ് ഉണ്ടായത്, സംഘർഷമുണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചിരുന്നു. അതുപോലെ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെ നീക്കമാണെന്ന മമത ബാനർജിയുടെ പരാമർശം രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ ഘോഷയാത്ര ശരിയായ പാതയിലൂടെയാണ് കടന്നു പോയതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അന്ന് പ്രതികരിച്ചത്.

രാമനവമി ആഘോഷത്തിനിടെ ഉണ്ടായത് വ്യാപക അക്രമം

രാമനവമി ആഘോഷത്തിനിടെ രാജ്യത്ത് വ്യാപക അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ടു ചെയ്തത്. ബിഹാറിലെ നളന്ദ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 16 കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിൽ ആഘോഷത്തിനിടെ അക്രമികൾ നിരവധി വാഹനങ്ങളും കടകളും കത്തിച്ചു, ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. 

പല സ്ഥലങ്ങളിലും പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് ഘോഷയാത്രകൾ നടന്നത്. ആയുധമേന്തിയ ജനക്കൂട്ടം മറ്റുള്ള മതസ്ഥരുടെ ആരാധനാലയങ്ങളുടെ മുന്നിൽ മണിക്കൂറുകളോളം നിലയുറപ്പിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നടന്ന ആഘോഷങ്ങൾക്കിടെ 700-ലധികം പേർക്ക് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. ആയുധങ്ങളോടു കൂടിയാണ് പല സ്ഥലങ്ങളിലും ആഘോഷം നടന്നത്. ഇതിനിടയിൽ കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊല്ലുകയും ചെയ്തു.

കഴിഞ്ഞ വർഷവും രാമനവമി ആഘോഷത്തിനിടെ വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 36 ഇടങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മധ്യപ്രദേശിൽ ആക്രമണത്തിന് വിധേയരായവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു കളഞ്ഞത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


#Daily
Leave a comment