TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: അസറുദ്ദീന് സെഞ്ച്വറി; കേരളം ശക്തമായ നിലയില്‍

18 Feb 2025   |   2 min Read
TMJ News Desk

മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുമെന്നും ബാറ്റിങ് ദുഷ്‌കരമാകുമെന്നുമുള്ള പ്രതീക്ഷയില്‍ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ആസൂത്രണം ചെയ്തതു പോലെ ആദ്യ രണ്ട് ദിനം കൊണ്ട് കേരളം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. രണ്ടാം ദിനമായ ഇന്ന് ഗുജറാത്തിന്റെ എട്ട് ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും കേരളത്തെ പുറത്താക്കാനായില്ല. മൂന്നു വിക്കറ്റുകള്‍ മാത്രമാണ് അവര്‍ വീഴ്ത്തിയത്. രണ്ടാം ദിനം കളിയവസാനിപ്പിച്ചോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് കുറിച്ചു.

ഒന്നാം ദിനം പ്രതിരോധത്തിന്റെ നങ്കൂരമിട്ട് കളിച്ചത് ക്യാപ്റ്റന്‍ സചിന്‍ ബേബിയായിരുന്നുവെങ്കില്‍ രണ്ടാം ദിനം അത് അസറുദ്ദീന്റെ ഊഴമായി.

രഞ്ജി ട്രോഫി സെമിയില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം എന്ന റെക്കോര്‍ഡ് മുഹമ്മദ് അസറുദ്ദീന്‍ കുറിച്ചപ്പോള്‍ അത് കേരളത്തിന്റെ റണ്‍മലയുടെ നട്ടെല്ലായി മാറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അസറുദ്ദീന്റെ രണ്ടാം സെഞ്ച്വറിയാണിത്.

കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ അസറുദ്ദീന്‍ 303 പന്തില്‍നിന്നും 149 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. 17 ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്രീസില്‍ അസറുദ്ദീന് കൂട്ടായി നില്‍ക്കുന്നത് എ എ സര്‍വാതെ ആണ്. 22 പന്തില്‍ നിന്നും 10 റണ്‍സെടുത്തിട്ടുണ്ട്.

രണ്ടാം ദിനം നാല് വിക്കറ്റിന് 206 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് ക്യാപ്റ്റനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും ഒരു റണ്‍സ് പോലും അദ്ദേഹത്തിന് കൂട്ടിച്ചേര്‍ക്കാനായില്ല. എ നാഗ്വാസ്വല്ലയുടെ പന്തില്‍ ആര്യ ദേശായി പിടിച്ചു പുറത്തായി.

അസറുദ്ദിന് കൂട്ടായി കഴിഞ്ഞ രണ്ട് കളികളിലും സെഞ്ച്വറി അടിച്ച് കേരളത്തിന്റെ രക്ഷകനായ സല്‍മാന്‍ നിസ്സാര്‍ എത്തി. ഇരുവരും ചേര്‍ന്ന് 368 പന്തില്‍ നിന്നും 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സല്‍മാന്‍ 202 പന്തില്‍ നിന്നും 52 റണ്‍സ് എടുത്ത് പുറത്തായി. അപ്പോഴേക്കും കേരളം സുരക്ഷിതമായ സ്‌കോറില്‍ എത്തിയിരുന്നു, ആറ് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സ്.

പിന്നാലെ എത്തിയ അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും അസറുദ്ദീനും ചേര്‍ന്ന് 116 പന്തില്‍ നിന്നും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിക്കൊണ്ടാണ് ആരംഭിച്ചത്. 66 പന്തില്‍ നിന്നും 24 റണ്‍സാണ് ഇമ്രാന്റെ സമ്പാദ്യം.

കേരളത്തിനുവേണ്ടി ഒന്നാം ദിനം ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും റോഹന്‍ എസ് കുന്നുമ്മലും 30 വീതം റണ്‍സെടുത്തു. അരങ്ങേറ്റക്കാരനായ വരുണ്‍ നായനാര്‍ 10 റണ്‍സിന് പുറത്തായി. ജലജ് സക്‌സേന 30 റണ്‍സെടുത്തു.

നാഗ്വാസ്വല്ല മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ പി എന്‍ ജഡേജ, രവി ബിഷ്‌ണോയ്, വിശാല്‍ ബി ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.




 

#Daily
Leave a comment