TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി ഫൈനല്‍; വിദര്‍ഭ ശക്തമായ നിലയില്‍

26 Feb 2025   |   2 min Read
TMJ News Desk

വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ സ്വപ്‌നസമാനമായ തുടക്കം ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാന്‍ കഴിഞ്ഞില്ല. രാവിലെ 24 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ന്ന വിദര്‍ഭ വൈകുന്നേരം ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലാണ്.

സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് രേഖപ്പെടുത്തിന് മുമ്പ് തന്നെ കേരളം വിദര്‍ഭയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെ പിരിച്ചു. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ പി ആര്‍ രഖാഡെയെ കേരളത്തിന്റെ പേസ് ബൗളര്‍ നിധീഷ് എം ഡി എല്‍ബിഡബ്ല്യു ആക്കി. അമ്പയര്‍ വിക്കറ്റ് നിഷേധിച്ചുവെങ്കിലും റിവ്യൂവിലൂടെയാണ് കേരളം അത് നേടിയെടുത്തത്.

മൂന്നാമനായി എത്തിയ ഡി ജി നാല്‍കാണ്ടെയുടെ ഊഴമായിരുന്നു അടുത്തത്. 21 പന്തുകള്‍ പ്രതിരോധിച്ച നാല്‍കാണ്ടയെ നിധീഷിന്റെ പന്തില്‍ ബേസില്‍ എന്‍ പി പിടിച്ചു. ഒരു റണ്‍സ് മാത്രമായിരുന്നു നാല്‍കാണ്ടെയുടെ സമ്പാദ്യം. 6.3 ഓവറില്‍ കേവലം 11 റണ്‍സിന് രണ്ട് വിക്കറ്റ്.

മൂന്നാം വിക്കറ്റ് ഏദന്‍ ആപ്പിള്‍ ടോമിനായിരുന്നു. 35 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറികളോടെ 16 റണ്‍സെടുത്ത ധ്രുവ് ഷോറേയെ മുഹമ്മദ് അസ്സറുദ്ദീന്‍ പിടികൂടി. മൂന്ന് വിക്കറ്റിന് 24 റണ്‍സ് എന്ന നിലയില്‍ വിദര്‍ഭ തകര്‍ന്നു. പിന്നീട് കേരളത്തിന് ആശ്വസിക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. വൈകുന്നേരം 82ാം ഓവറില്‍ നാലാം വിക്കറ്റായി കരുണ്‍ നായര്‍ റണൗട്ടായി.

പക്ഷേ, അപ്പോഴേക്കും വിദര്‍ഭ സുരക്ഷിതമായ നിലയില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഡാനിഷ് മലേശ്വറും കരുണ്‍ നായരും ചേര്‍ന്നാണ് തകര്‍ന്ന വിദര്‍ഭയ്ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 414 പന്തില്‍ നിന്നും 215 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഡാനിഷ് സെഞ്ച്വറിയും കരുണ്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി.

188 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്‌സും അടിച്ച കരുണ്‍ 86 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 10 റണ്‍സിലെത്തിയപ്പോള്‍ കരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ചു. 114ാം മത്സരത്തിലാണ് കരുണിന്റെ നേട്ടം.

ഡാനിഷ് 259 പന്തില്‍ നിന്നും 14 ബൗണ്ടറികളും രണ്ട് സിക്‌സുകളും അടിച്ച് 138 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. മുന്‍വിദര്‍ഭ താരമായ എ എ സര്‍വാതെയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും അടിച്ചാണ് ഡാനിഷ് സെഞ്ച്വറി തികച്ചത്. 13 പന്തില്‍ നിന്നും അഞ്ച് റണ്‍സെടുത്ത വൈ ആര്‍ താക്കൂര്‍ ഡാനിഷിന് കൂട്ടായി ക്രീസിലുണ്ട്.

ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സെമിഫൈനലില്‍ കളിച്ച ടീമില്‍ നിന്നും വരുണ്‍ നായനാരെ ഒഴിവാക്കി. പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ടീമില്‍ ഇടംപിടിച്ചു.



 

#Daily
Leave a comment