
രഞ്ജി ട്രോഫി: നിലവിലെ ചാമ്പ്യന്‍ മുംബൈയെ ജമ്മുകാശ്മീർ പരാജയപ്പെടുത്തി
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് മത്സരത്തില്‍ സ്വന്തംടീമായ മുംബൈയ്ക്ക് പരാജയം. രോഹിത് അടക്കമുള്ള ആറ് ഇന്ത്യന്‍ ടീമംഗങ്ങള്‍ അണിനിരന്ന മുംബൈ ടീമിനെ രഞ്ജി ട്രോഫിയില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയത് കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരാണ്.
നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ. നാലാം ഇന്നിങ്‌സില്‍ 205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകാശ്മീർ 49 ഓവറില്‍ ലക്ഷ്യം മറികടന്നു. സിക്‌സ് അടിച്ചാണ് അവര്‍ വിജയലക്ഷ്യം നേടിയത്.
രോഹിത് ശര്‍മ്മ, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശിവം ദുബെ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് മുംബൈ ടീമില്‍ ഉണ്ടായിരുന്ന പ്രമുഖര്‍. 2015നുശേഷം രോഹിത് ശര്‍മ്മ ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ബാറ്റിങ്ങില്‍ വന്‍പരാജയമായതിനെ തുടര്‍ന്നാണ് രോഹിതിനെ ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ നിയോഗിച്ചത്. എന്നാല്‍ രണ്ടിന്നിങ്ങ്‌സിലും അദ്ദേഹം കുറഞ്ഞ സ്‌കോറിന് പുറത്തായിരുന്നു.
ഈ വിജയത്തോടെ ജമ്മുകാശ്മീർ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ആറ് മത്സരങ്ങളിൽ നിന്നും 29 പോയിന്റുകള്‍ ഉണ്ട്. അതേസമയം, ഇത്രയും മത്സരങ്ങളില്‍നിന്നും 22 പോയിന്റുകളുള്ള മുംബൈയ്ക്ക് മൂന്നാം സ്ഥാനമാണ്.