TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: കേരളം സെമിയില്‍

12 Feb 2025   |   2 min Read
TMJ News Desk

ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ജമ്മുകശ്മീരിനെ സമനിലയില്‍ പിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ കേരളം ലീഡ് നേടിയിരുന്നതിനാല്‍ കേരളം സെമിയിലേക്ക് പ്രവേശിച്ചു. ഒരു റണ്‍സിന്റെ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയില്‍ കടന്നത്. അതേസമയം, ജമ്മുകശ്മീരിന് വിജയിച്ചാല്‍ മാത്രമേ സെമിയില്‍ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ജമ്മു ജയിക്കാനും കേരളം തോല്‍ക്കാതിരിക്കാനും ശ്രമിച്ചപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചു. ആറുവര്‍ഷത്തിനുശേഷം സെമയില്‍ കടന്ന കേരളത്തിന് ഗുജറാത്താണ് എതിരാളികള്‍.

ആദ്യ ദിവസങ്ങളില്‍ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും നാലാം ദിനം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായി മാറിയിരുന്നു. അഞ്ചാം ദിനം വിക്കറ്റ് വലിച്ചെറിയാതെ ക്ഷമയോടെ ക്രീസില്‍ പിടിച്ചു നിന്ന് കേരളം സമനില നേടി.

കേരളത്തിന് മുന്നില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജമ്മുകശ്മീര്‍ നാലാം ദിനമൊടുവില്‍ വച്ചത്. കളിയുടെ അവസാന ദിനം കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി.

അഞ്ചാംദിനം രണ്ട് വിക്കറ്റിന് നൂറു റണ്‍സ് എന്ന നിലയില്‍ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ നാല് വിക്കറ്റുകള്‍ കൂടി നേടാനെ ജമ്മുവിന് കഴിഞ്ഞുള്ളൂ.

അക്ഷയ് ചന്ദ്രനും ക്യാപ്റ്റന്‍ സചിന്‍ ബേബിയും സല്‍മാന്‍ നിസ്സാറും മുഹമ്മദ് അസ്സഹറുദ്ദീനും ചേര്‍ന്നുള്ള പ്രതിരോധമാണ് കേരളത്തെ സെമിയില്‍ എത്തിച്ചത്.

അക്ഷയ് 183 പന്തില്‍ നിന്നുമാണ് 48 റണ്‍സ് എടുത്തത്. സചിന്‍ 162 പന്തില്‍ നിന്നും 48 ഉം സല്‍മാന്‍ 162 പന്തില്‍ നിന്നും 44 ഉം അസ്സഹറുദ്ദീന്‍ 118 പന്തില്‍ നിന്നും 67 ഉം റണ്‍സ് എടുത്തു. ഇതില്‍ അസ്സഹറുദ്ദീന്‍ മാത്രമാണ് സ്‌കോറിങ് റേറ്റ് 50ന് മുകളില്‍ കടന്നത്. മറ്റുള്ളവരുടെ സ്‌കോറിങ് റേറ്റ് 30ന് താഴെയാണ്. നാലാം ദിനം പുറത്തായ ഓപ്പണര്‍ റോഹന്‍ കുന്നുമ്മലിന്റേതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോറിങ് റേറ്റ്. 92.31 നിരക്കില്‍ 39 പന്തില്‍ നിന്നും 36 റണ്‍സ് റോഹന്‍ നേടിയിരുന്നു. ഏഴ് ബൗണ്ടറികള്‍ അദ്ദേഹം നേടി.

സ്‌കോറിങ് റേറ്റ് കുറവാണെങ്കിലും മോശം പന്തുകളെ ബൗണ്ടറി കടത്താന്‍ മറ്റുള്ളവരും മടിച്ചിരുന്നില്ല. അസ്സഹറുദ്ദീന്‍ ഒമ്പതും സല്‍മാന്‍ എട്ടും സചിന്‍ ഏഴും അക്ഷയ് നാലും ബൗണ്ടറികള്‍ നേടി.

ഏഴാം വിക്കറ്റില്‍ അസ്സഹറുദ്ദീനും സല്‍മാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് 257 പന്തില്‍ നിന്നും 115 റണ്‍സ് നേടി. ഒന്നും മൂന്നും വിക്കറ്റുകളില്‍ കേരളം അര്‍ദ്ധ സെഞ്ച്വറി- സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ സചിനും അക്ഷയും ചേര്‍ന്ന് 259 നിന്നാണ് 58 റണ്‍സ് നേടിയത്.

കേരളത്തിനുവേണ്ടി ജലജ് സക്‌സേന 48 പന്തില്‍നിന്നും 18 ഉം സര്‍വാതെ 27 പന്തില്‍നിന്നും എട്ടും ഷോണ്‍ റോജര്‍ 19 പന്തില്‍നിന്നും ആറും റണ്‍സ് നേടി.

ജമ്മുകശ്മീരിന്റെ എട്ടു കളിക്കാര്‍ കേരളത്തിനെതിരെ പന്തെറിഞ്ഞുവെങ്കിലും കേരളത്തിന്റെ എല്ലാ വിക്കറ്റുകളും വീഴ്ത്താന്‍ അവര്‍ക്കായില്ല. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്ത ജമ്മുവിന്റെ ബൗളറായ അക്വിബ് നബിക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. 20 ഓവറില്‍ 49 റണ്‍സ് വഴങ്ങുകയും ചെയ്തു.

യുദ്ധ് വീര്‍ സിങ്ങും സഹില്‍ ലോത്രയും ആബിദ് മുഷ്താഖും രണ്ടുവിക്കറ്റുകള്‍ വീതം വീഴത്തി.

സ്‌കോര്‍: ജമ്മുകശ്മീര്‍ 280, 9 വിക്കറ്റിന് 399 റണ്‍സിന് ഡിക്ലയേര്‍ഡ്. കേരളം 281, ആറ് വിക്കറ്റിന് 295.




#Daily
Leave a comment