
സംസ്ഥാനത്ത് എലിപ്പനി രോഗികൾ 5,000 കടന്നു
സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5,000ത്തിലധികം പേരാണ് എലിപ്പനി മൂലം ചികിത്സ തേടിയത്. ഈ വര്‍ഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 350 കടന്നു. ഇതില്‍ 203 പേര്‍ രോഗം സ്ഥിരീകരിച്ച ശേഷമാണ് മരിച്ചത്. 149 പേരുടെ മരണകാരണം എലിപ്പനിയാണെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്റ്റോ സ്പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ കയറി രോഗബാധയുണ്ടാകാം. പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ പ്രധാന രോഗലക്ഷണങ്ങളാണ്. സംസ്ഥാനത്ത് എലിപ്പനി കൂടാതെ, ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചത് 69 പേരാണ്. 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു.


