TMJ
searchnav-menu
post-thumbnail

TMJ Daily

അവർണ്ണ തന്ത്ര വിദ്യാപീഠങ്ങൾക്ക് അംഗീകാരം 

23 Oct 2025   |   1 min Read
TMJ News Desk

വർണ്ണ തന്ത്ര വിദ്യാപീഠങ്ങൾക്ക് സർക്കാരും ദേവസ്വം ബോർഡും അംഗീകാരം നൽകുന്നതിനെതിരെ അഖില കേരള തന്ത്രി സമാജം സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷൻ ബെഞ്ച് തള്ളി. അവർണ്ണ സമുദായക്കാർ സ്ഥാപിച്ചിട്ടുള്ള തന്ത്ര വിദ്യാപീഠങ്ങൾക്കുള്ള യോഗ്യത ശരിവയ്ക്കുന്നതാണ് കോടതിയുടെ വിധി.  

ഫ്യൂഡൽ ചിന്താഗതികളിലൂന്നിയ ക്ഷേത്രങ്ങളിലെ സവർണ്ണാധിപത്യത്തിനേറ്റ തിരിച്ചടികൂടിയാണ് ഈ ചരിത്ര വിധി. കഴിഞ്ഞ വർഷം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ശാന്തിമാരുടെയും പാര്‍ട്ട്ടൈം ശാന്തിമാരുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ നിലവാരമില്ലാത്ത തന്ത്ര വിദ്യാപീഠങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നവരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും, നായർ സമുദായം മുതൽ താഴേയ്ക്കുള്ളവർ നടത്തുന്ന തന്ത്ര വിദ്യാപീഠങ്ങൾക്ക് യോഗ്യത ഇല്ലെന്നും, ഇവർ ഗുരുകുലസമ്പ്രദായത്തില്‍ വിദ്യ അഭ്യസിച്ചവരല്ലെന്നും ആരോപിച്ചാണ് അഖില കേരള തന്ത്രി സമാജം കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഭരണഘടനയുടെ 25, 26 എന്നീ അനുച്ഛേദങ്ങള്‍ മതപരമോ വിഭാഗീയപരമോ ആയ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് അപേക്ഷകരുടെ അവകാശം സംരക്ഷിക്കുന്നതാണെങ്കിലും, നിലവിലെ പരാതിക്കാര്‍ക്ക് ഒരു പ്രത്യേക മതപരമോ വിഭാഗീയപരമോ ആയ സ്ഥാപനങ്ങളുമായി  നേരിട്ട് ബന്ധമില്ല എന്നും കോടതി കണ്ടെത്തി. അഖിലകേരള തന്ത്രി സമാജം നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പാര്‍ടൈം ശാന്തിമാരുടെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം ലഭിക്കും.


#Daily
Leave a comment