.jpg)
റെക്കോർഡ് വരൾച്ച: ആഗോളതാപനവും, കാലാവസ്ഥാ പ്രതിസന്ധിയും നേരിട്ട് യുഎസ്
അമേരിക്കയിലെ 48 സ്റ്റേറ്റുകളിൽ 54 ശതമാനം പ്രദേശവും കടുത്ത വരൾച്ച ബാധിച്ചിരിക്കുന്നതായി യുഎസ് ഡ്രോട്ട് മോണിറ്റർ. അലസ്കയും കെന്റക്കിയും ഒഴികെയുള്ള യുഎസ് സംസ്ഥാനങ്ങൾ കൊടും വരൾച്ച നേരിടുകയാണ്. ഈ ആഴ്ചയിൽ തന്നെ 45 ശതമാനത്തിലധികം വരൾച്ചയാണ് യുഎസും, പ്യൂർട്ടോ റിക്കോയും നേരിട്ടത്. മുൻപൊരിക്കലും കാണാത്ത വരൾച്ചയുടെ പിടിയിലാണ് യുഎസ്.
വരൾച്ച മൂലം 318 മില്ല്യൺ ഏക്കറിലധികം വിളകൾ നശിച്ചു. വരൾച്ചയുടെ തോതിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 57 ശതമാനം വർധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. 150 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളിൽ 149.8 ദശലക്ഷം ആളുകളും വരൾച്ചയിൽ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ആഴ്ചയേക്കാൾ 34 ശതമാനവും, കഴിഞ്ഞ മാസത്തേക്കാൾ 150 ശതമാനവും കൂടുതലാണിത്.
മുൻപ് ഇല്ലാത്തവിധം ആഗോളതാപനത്തിൻ്റെയും, കാലാവസ്ഥാ പ്രതിസന്ധിയുടെയും ഏറ്റവും വലിയ ആഘാതമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്.
മനുഷ്യ ചരിത്രത്തിൽ തന്നെ ആദ്യമായി, ലോകത്തിലെ ജലചക്രത്തിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിയതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലത്തെ സാഹചര്യത്തിൽ ഏകദേശം മൂന്ന് ബില്യൺ ആളുകളാണ് ജലക്ഷാമം നേരിടുന്നത്.
യുഎസിൽ വരൾച്ചയെ നേരിടുന്നതിനായി പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വെള്ളം മിതമായി ഉപയോഗിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ലെ വരൾച്ച കാരണം കാലിഫോർണിയയിലെ കാർഷിക വ്യവസായത്തിന് 1.7 ബില്യൺ ഡോളർ വരുമാനമാണ് നഷ്ടമായത്.