റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി
യുഎസ് ഉപരോധത്തെ തുടര്‍ന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിവയ്ച്ച് റിലയൻസ് റിഫൈനറി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഉപരോധം ഇന്നാണ് നിലവിൽ വന്നത്. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവയിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള ഏകദേശം 70 ശതമാനത്തോളം എണ്ണയും ഇറക്കുമതി ചെയ്യുന്നത്.
റോസ്നെഫ്റ്റില്‍ നിന്നുമാത്രം പ്രതിദിനം 500,000 ബാരലാണ് റിലയന്‍സ് വാങ്ങിയിരുന്നത്. റഷ്യയിൽ നിന്നുള്ളഎണ്ണ വാങ്ങുന്നത് ഇന്ത്യന്‍ കമ്പനികൾ അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം ഇറക്കുമതി തീരുവ പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്. റഷ്യന്‍ എണ്ണയുടെ പേരില്‍ 50 ശതമാനം ഇറക്കുമതിത്തീരുവയാണ് ട്രംപ് ഇന്ത്യക്കുമേൽ ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ജാംനഗറില്‍ നിന്നുള്ള കയറ്റുമതിക്ക് തടസമുണ്ടാകില്ലെന്ന് റിലയന്‍സ് അറിയിച്ചു.


