TMJ
searchnav-menu
post-thumbnail

TMJ Daily

മതപരിവര്‍ത്തനം: ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

24 Jan 2025   |   1 min Read
TMJ News Desk

ത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് റാം ബിലാഷ് സിങ് 25,000 രൂപ പിഴയും വിധിച്ചു.

ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ പാപ്പച്ചന്‍ എന്നിവര്‍ക്കാണ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്.

ചന്ദ്രിക പ്രസാദ് എന്നൊരു വ്യക്തി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നല്‍കിയ പരാതിയിന്മേലാണ് വിധി. പരാതിയെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയിലെ ഷാഹ്പൂര്‍ ഫിറോസിലെ ദളിത് സെറ്റില്‍മെന്റിലെ ദരിദ്രരെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

2022 ഡിസംബര്‍ 25ന് ദമ്പതികള്‍ ദളിത് സമുദായത്തില്‍നിന്നുള്ളവരെ കൂട്ടമതപരിവര്‍ത്തനത്തിനായി വിളിച്ചുകൂട്ടിയെന്ന് പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇവരെ ശിക്ഷിച്ചതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ നിയമം അനുസരിച്ച് മതംമാറാന്‍ ഉദ്ദേശിക്കുന്ന വ്യക്തി അക്കാര്യം സര്‍ക്കാരിനെ ഒരു മാസം മുമ്പ് അറിയിക്കണം.




 

#Daily
Leave a comment