
ജപ്പാൻ ഉപരിസഭാ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടി സാൻസീറ്റോയ്ക് മുൻതൂക്കം
ഞായറാഴ്ച നടന്ന ജപ്പാൻ ഉപരിസഭാ (അപ്പർ ഹൗസ്) തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിജയികളിൽ ഒന്നായി വലതുപക്ഷ പാർട്ടിയായ സാൻസീറ്റോ ഉയർന്നുവന്നു. കുടിയേറ്റക്കാർക്കെതിരെ ഒരു "നിശബ്ദ അധിനിവേശം" ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും, നികുതി ഇളവുകളും, ക്ഷേമത്തിനുള്ള മുൻഗണനയുമായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. അവ കൂടുതൽ ജന പിന്തുണ നേടികൊടുക്കുകയും ചെയ്തു.
കോവിഡ്-19 സമയത്ത് യൂട്യൂബിൽ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളും, ആഗോള ഉന്നതരുടെ ഒരു സംഘത്തെയും പ്രചരിപ്പിച്ച പാർട്ടി, "ജപ്പാനീസ് ഫസ്റ്റ്" എന്ന പ്രചാരണത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
"ജപ്പാനീസ് ഫസ്റ്റ് എന്ന ആശയം ആഗോളവൽക്കരണത്തെ ചെറുത്തുനിന്നുകൊണ്ട് ജപ്പാനീസ് ജനങ്ങളുടെ ഉപജീവനമാർഗ്ഗം പുനർനിർമ്മിക്കുന്നതിനെ ഉദ്ദേശിച്ചുള്ളതാണ്. വിദേശികളെ പൂർണ്ണമായും നിരോധിക്കണമെന്നോ എല്ലാ വിദേശികളും ജപ്പാനിൽ നിന്ന് പുറത്തുപോകണമെന്നോ ഞാൻ പറയുന്നില്ല," തിരഞ്ഞെടുപ്പിന് ശേഷം നിപ്പോൺ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സാൻസീറ്റോ നേതാവായ സോഹെയ് കാമിയ പറഞ്ഞു.
ജപ്പാനിലെ ഭരണസഖ്യത്തിന് രാജ്യത്തിൻ്റെ ഉപരിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു, എന്നാൽ രാജിവയ്ക്കാൻ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ വ്യക്തമാക്കി. ഞായറാഴ്ച വോട്ടെടുപ്പ് അവസാനിച്ച ശേഷം സംസാരിച്ച പ്രധാനമന്ത്രി, തൻ്റെ ശ്രദ്ധ വ്യാപാര ചർച്ചകളിലാണെന്നും ഈ "കഠിനമായ ഫലം" താൻ "ഗൗരവമായി" അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി.


