
മണിപ്പൂരിൽ വീണ്ടും കലാപം; സി ആർ പി എഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വംശജർ കൊല്ലപ്പെട്ടു, സംഘർഷം രൂക്ഷമാകുന്നു
മണിപ്പൂരിൽ പുതുതായി പൊട്ടിപുറപ്പെട്ട സംഘർഷത്തിനിടയിൽ കേന്ദ്രസേനയുടെ വെടിവെയ്പിൽ 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും അഞ്ച് നാട്ടുകാരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുക്കി വിഭാഗക്കാരുടെ കൊലപാതകത്തെ തുടർന്ന് ഇംഫാലിൽ സംഘർഷം രൂക്ഷമാകുന്നു. പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥനെ ആകാശമാർഗം ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണമുണ്ടായ മേഖലയിൽ കൂടുതൽ സേനയെ വിന്യസിപ്പിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ഏറ്റുമുട്ടൽ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു അധ്യാപികയെ വെടിവച്ച് കൊന്നതിന് ശേഷം മൃതദേഹം ചുട്ടെരിച്ചതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. കഴിഞ്ഞ ദിവസം ബിഷ്ണുപൂരിൽ മെയ്തെയ് വിഭാഗക്കാരിയായ സ്ത്രീയും വെടിയേറ്റ് മരിച്ചിരുന്നു.
തിങ്കളാഴ്ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിയിലെ സിആർപിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമായി 45 മിനിറ്റ് ആക്രമണമുണ്ടായതായി സിആർപിഎഫ് അറിയിച്ചു. 10 മൃതദേഹങ്ങൾ ലഭിച്ചതായും എകെ47 അടക്കം വൻ ആയുധശേഖരം കണ്ടെടുത്തതായും വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളിൽ ഒന്നായ കുക്കികളും മെയ്തെയ്കളും തമ്മിൽ കഴിഞ്ഞ വർഷം മെയിലാണ് സംഘർഷം ആരംഭിക്കുന്നത്. സർക്കാർ രേഖകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം കലാപത്തിൽ ഇതുവരെ 250ഓളം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിൽ അരലക്ഷത്തോളം പേർക്ക് വീടും നാടും നഷ്ടപ്പെടുകയും ചെയ്തു.