TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തില്‍ 2024ല്‍ റോഡ് അപകട മരണങ്ങള്‍ കുറഞ്ഞു; എഐ ക്യാമറയ്ക്ക് നന്ദി

06 Jan 2025   |   1 min Read
TMJ News Desk

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2024ല്‍ സംസ്ഥാനത്തില്‍ റോഡ് അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ക്രൈം ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2024ല്‍ റോഡ് അപകടങ്ങളില്‍ 3,714 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2023ലേയും 2022ലേയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തോളം കുറവ് വന്നു. 2023ല്‍ 4,080 പേരും 2022ല്‍ 4,317 പേരും മരിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് റോഡ് അപകടങ്ങളിലെ മരണത്തില്‍ കുറവ് വരുന്നത്.

കഴിഞ്ഞ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 2019 ല്‍ ആയിരുന്നു, 4,440 പേര്‍. കോവിഡ് മഹാമാരി കാരണം 2020, 2021 വര്‍ഷങ്ങളില്‍ മരണം യഥാക്രമം 2,979 പേരും 3,429 പേരും മരിച്ചിരുന്നു. ഈ വര്‍ഷങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു.

റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടതും റോഡുകളില്‍ മുന്നറിയിപ്പ് ചിഹ്നങ്ങളും മറ്റും സ്ഥാപിച്ചതും അടക്കമുള്ള കാരണങ്ങളാണ് മരണം കുറയാന്‍ കാരണമായി പറയുന്നത്. കൂടാതെ, മികച്ച സുരക്ഷാ റേറ്റിങ്ങുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചതും മരണം കുറച്ചു. മരണ സംഖ്യ കുറയാനുള്ള മറ്റൊരു കാരണം, പ്രധാനപ്പെട്ട പട്ടണങ്ങളില്‍ എഐ അധിഷ്ഠിത ക്യാമറകള്‍ സ്ഥാപിച്ചതുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കേരളത്തിലെ ജനങ്ങളുടെ ഡ്രൈവിങ് പെരുമാറ്റത്തില്‍ ഗണ്യമായ മെച്ചപ്പെടുത്തല്‍ ഈ ക്യാമറകള്‍ കൊണ്ടുവന്നു. റോഡുകളിലെ നിയമലംഘകരെ നിലനിര്‍ത്താന്‍ സാധിച്ചു.

ഒരു വര്‍ഷം കൊണ്ട് 66.41 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഫൈനായി 428.40 കോടി രൂപ സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. കേരളത്തില്‍ 2023 ജൂണ്‍ 5നാണ് എഐ ക്യാമറ പദ്ധതി ആരംഭിച്ചത്.



#Daily
Leave a comment