
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിൽ രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് ഇന്ത്യൻ രൂപ. ഡോളറുമായുള്ള വിനിമയനിരക്കിൽ 86.5 എന്ന നിരക്കിലേക്കാണ് രൂപ എത്തിയത്. വിവിധ കാരണങ്ങളാണ് രൂപയുടെ തകർച്ചയ്ക്ക് പിന്നിൽ.
ഡിസംബറിൽ പ്രതീക്ഷിച്ചതിലും അധികം തൊഴിലുകൾ യുഎസിൽ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന റിപ്പോർട്ട് ഡോളറിനെ ശക്തിപ്പെടുത്താൻ സഹായിച്ചു. വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ തൊഴിലുകൾ സൃഷ്ടികനായെന്ന് യുഎസിലെ നോൺഫാം പേറോളിന്റെ(NFP) കണക്കുകൾ വ്യകതമാക്കി. 1,60,000 തൊഴിലുകൾ പ്രതീക്ഷിച്ചപ്പോൾ 2,56,000 തൊഴിലുകൾ സൃഷ്ടിക്കാനായെന്ന് കണക്കുകൾ പറയുന്നു. ഇതിനൊപ്പം തന്നെ 4.2 ശതമാനത്തിൽ ആയിരുന്ന യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 4.1ലേക്ക് എത്തുകയും ചെയ്തു. ഇത് മൂലം യുഎസിലെ ഫെഡറൽ റിസർവിന്റെ പലിശനിരക്കിലെ വെട്ടിച്ചുരുക്കലുകൾ പ്രതീക്ഷിച്ച നിലയിൽ ഉണ്ടാവില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് കൂടാതെ ക്രൂഡ് ഓയിലിന്റെ നിരക്ക് വർദ്ധിക്കുന്നതും, വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ വില്പന തുടരുന്നതും രൂപയുടെ ഇടിവിനെ ബാധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, രൂപയുടെ തകർച്ച തടയാനായി ഒന്നും ചെയ്യുന്നില്ലെന്ന് ഫോറെക്സ് ഡീലർമാർ വിമർശിച്ചു. തിങ്കളാഴ്ച രാവിലെ 86.20 എന്ന റെക്കോർഡ് ഇടിവിൽ ആരംഭിച്ച രൂപയുടെ മൂല്യം പിന്നീട് 86.53 എന്ന നിരക്കിലേക്കെത്തുകയായിരുന്നു. പ്രവാസികൾക്ക് രൂപയുടെ ഇടിവ് ഗുണം ചെയ്യുമെങ്കിലും ഇന്ത്യയിലുള്ളവരെ ഇത് സാരമായി ബാധിക്കും. ഗൾഫ് കറൻസികളും രൂപയുടെ ഇടിവ് മൂലം ശക്തിപ്പെടുന്നുണ്ട്.