TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് ബിജെപിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആര്‍എസ്എസ് രംഗത്ത്

27 Jan 2025   |   1 min Read
TMJ News Desk

പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെട്ടു. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബിജെപിക്ക് നഗരസഭയുടെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന നിലവന്നപ്പോഴാണ് ആര്‍എസ്എസ് ഇടപെട്ടത്. വിമതരെ കോണ്‍ഗ്രസിലെത്തിക്കാന്‍ മുന്‍ ബിജെപിക്കാരനും ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവുമായ സന്ദീപ് വാര്യർ ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിക്കൊപ്പം നില്‍ക്കുമെന്നും രാജിവയ്ക്കില്ലെന്നും മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കൃഷ്ണദാസ് പറഞ്ഞു. പ്രശാന്ത് ശിവനോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

അതേസമയം, പ്രതിഷേധം ഉയര്‍ത്തിയ കൗണ്‍സിലര്‍മാര്‍ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനുശേഷം പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം തങ്ങളുടെ തുടര്‍നിലപാട് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കും.

നേരത്തെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അടക്കം 11 കൗണ്‍സിലര്‍മാരാണ് രാജിക്കൊരുങ്ങിയത്. ഏഴ് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ വിമതയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം നാല് പേര്‍ കൂടി രാജിക്കൊരുങ്ങി.

പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാല്‍ രാജി വയ്ക്കാനായിരുന്നു തീരുമാനം. കൂട്ടരാജി ബിജെപിക്ക് മുന്‍സിപാലിറ്റിയുടെ ഭരണം നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് നയിക്കുമെങ്കിലും വിമത കൗണ്‍സിലര്‍മാരുമായി സമവായം വേണ്ടെന്ന നിലപാട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതാണെന്ന് ഇന്നലെ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ സംസാരിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.




#Daily
Leave a comment