TMJ
searchnav-menu
post-thumbnail

TMJ Daily

മോഡിയുടെ പിന്‍ഗാമിയെ ആര്‍എസ്എസ് മഹാരാഷ്ട്രയില്‍നിന്നും തിരഞ്ഞെടുക്കും: സഞ്ജയ് റൗത്ത്

31 Mar 2025   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിന്‍ഗാമിയെ ആര്‍എസ്എസ് തീരുമാനിക്കുമെന്നും ആ വ്യക്തി മഹാരാഷ്ട്രയില്‍ നിന്നുമായിരിക്കുമെന്നും ശിവസേന യുബിടി നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

പ്രധാനമന്ത്രി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിന് ഒരു കാരണമുണ്ടെന്നും സഞ്ജയ് പറഞ്ഞു.

സാധാരണ ആര്‍എസ്എസില്‍ ചര്‍ച്ചകളെല്ലാം രഹസ്യമായിട്ടാണ് നടക്കുകയെന്നും എന്നാല്‍ ചില സൂചനകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം മോഡി സന്ദര്‍ശിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രതിമയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. ആര്‍എസ്എസിനെ പുകഴ്ത്തുകയും ചെയ്തു.

ഈ വര്‍ഷം മോഡിക്ക് 75 വയസ്സ് തികയും. 75 വയസ്സ് തികയുന്ന നേതാക്കള്‍ സ്ഥാനമൊഴിഞ്ഞ് പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കണമെന്ന് ബിജെപിയില്‍ അലിഖിത നിയമം ഉണ്ട്. എങ്കിലും കര്‍ണാടകയില്‍ യെദ്യൂരപ്പ 80 വയസ്സുവരെ എംഎല്‍എയായി തുടര്‍ന്നിരുന്നു.

ആര്‍എസ്എസ് ഓഫീസില്‍ വച്ച് പ്രധാനമന്ത്രി വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. നേതൃത്വമാറ്റം ഉണ്ടാകണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുവെന്നും പിഎം മോഡി സ്ഥാനമൊഴിയുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് മോഡിയെ നാഗ്പൂരിലേക്ക് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി സഞ്ജയ് റൗത്തിന്റെ വാദങ്ങളെ തള്ളി. 2029ലും മോഡി പ്രധാനമന്ത്രിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 'പിതാവ് ജീവിച്ചിരിക്കുമ്പോള്‍' പിന്തുടര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന മുഗള്‍ പാരമ്പര്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.





#Daily
Leave a comment