
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി വികസിപ്പിച്ചെടുത്ത് റഷ്യ
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി ഡ്രോണ്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണം വിജയകരമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുടിൻ. ഏതൊരു യുദ്ധത്തിന്റെയും രൂപവും ഭാവവും മാറ്റാന്‍ 'പൊസെയ്ഡണ്‍' സൂപ്പര്‍ ടോര്‍പിഡോയ്ക്ക് കഴിയുമെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍.
10,000 കിലോമീറ്ററാണ് പൊസെയ്ഡണിന്‍റെ പരിധി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ പോകാൻ ഈ സൂപ്പര്‍ ടോര്‍പിഡോയ്ക്ക് കഴിയും. 20 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വ്യാസവും 100 ടണ്‍ ഭാരവുമാണ് പൊസെയ്ഡണിനുള്ളത്. സമുദ്രാന്തര്‍വാഹിനിയെന്നാണ് പറയുന്നതെങ്കിലും അന്തര്‍വാഹിനിയുടെയും ഡ്രോണിന്‍റെയും കൂടിച്ചേര്‍ന്നുള്ള രൂപമാണിതിന്. രണ്ട് മെഗാടണ്‍ വരെ ആണവ പോര്‍മുന (Nuclear warheads) വഹിക്കാന്‍ പൊസെയ്ഡണിന് ശേഷിയുണ്ട്.
ലോകത്ത് ഇത്തരത്തിലൊരു ആയുധം ആദ്യമായാണ് വികസിപ്പിച്ചെടുത്തതെന്നും വേഗതയിലും കൃത്യതയിലും പൊസെയ്ഡണിനെ മറികടക്കാന്‍ ഇന്നേവരെ വേറൊന്നില്ലെന്നാണ് പുടിൻ അവകാശപ്പെടുന്നത്.


