റഷ്യൻ തീരത്ത് സുനാമി
റഷ്യൻ തീരത്ത് ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി. റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലും യുഎസിലെ അലാസ്കയിലും ഹവായിയിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
റഷ്യയിലെ സെവെറോ-കുറിൽസ്ക് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ സുനാമിത്തിരകൾ അടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ഉണ്ടായ ജപ്പാൻ സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു. തീരപ്രദേശത്ത് താമസിക്കുന്നവരോട് മാറിത്താമസിക്കാൻ അധികൃതർ അറിയിച്ചു.
"ഇന്നത്തെ ഭൂകമ്പം ദശകത്തിലെ ഏറ്ററ്വും ഗുരുതരവും ശക്തവുമായിരുന്നു," കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും, ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂസിലൻഡ്, കാനഡ, ഫിലിപ്പീൻസ്, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


