TMJ
searchnav-menu
post-thumbnail

TMJ Daily

നിലവിലെ യുദ്ധമുഖത്തുവച്ച് യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കാമെന്ന് റഷ്യ

23 Apr 2025   |   1 min Read
TMJ News Desk

വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ റഷ്യയുമായി ഏതൊരു രീതിയിലുമുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. അതേസമയം, നിലവിലെ യുദ്ധമുഖത്തുവച്ച് റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളില്‍ നിന്നും പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനുശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണ്.

യുദ്ധം അവസാനിപ്പിച്ചശേഷം മാത്രമേ സമാധാന കരാറിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയുള്ളൂവെന്ന് സെലന്‍സ്‌കി പറഞ്ഞു. എന്തെങ്കിലും കാര്യം പെട്ടെന്ന് സമ്മതിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍, യുഎസ് ഉദ്യോഗസ്ഥരുമായി സമ്പൂര്‍ണ അല്ലെങ്കില്‍ ഭാഗികമായ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം തന്റെ പ്രതിനിധി സംഘത്തിന് നല്‍കിയിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, പുടിനുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും റഷ്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നിലവിലെ യുദ്ധമുഖത്തുവച്ച് പോരാട്ടം അവസാനിപ്പിക്കാമെന്നും കൂടാതെ യുക്രെയ്‌നിന്റെ നാല് മേഖലകളുടെമേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്നും പുടിന്‍ ഈ മാസം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ഒരു കൂടിക്കാഴ്ച്ചയില്‍ വച്ച് വിറ്റ്‌കോഫിനോട് വാഗ്ദാനം ചെയ്തുവെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുക്രെയ്‌നിലെ ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സണ്‍, ലുഹാന്‍സ്‌ക്, സാപോറിസിയ മേഖലകള്‍ റഷ്യയുടേത് എന്ന് പറഞ്ഞു കൊണ്ടാണ് പുടിന്‍ യുദ്ധം ആരംഭിച്ചത്. ഈ മേഖലകളുടെ നിയന്ത്രണം ഭാഗികമായി പിടിച്ചെടുക്കാന്‍ നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ പുടിനായി.


#Daily
Leave a comment