TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ- യുക്രെയ്ന്‍ യുദ്ധം: യൂറോപ്പ് സമാധാന കരാര്‍ തയ്യാറാക്കും

03 Mar 2025   |   1 min Read
TMJ News Desk

യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്ന്‍ സമാധാന കരാര്‍ തയ്യാറാക്കി യുഎസിന് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. റഷ്യയെ തടയുന്നതിന് അത്യാവശ്യമായ സുരക്ഷാ ഉറപ്പുകള്‍ വാഷിങ്ടണിന് വാഗ്ദാനം ചെയ്യാനുള്ള പ്രധാനപ്പെട്ട നടപടിയാണിത്.

ലണ്ടനില്‍ യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിയിലാണ് തീരുമാനം. ഇതില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ വൈറ്റ് ഹൗസില്‍ വച്ച് അപമാനിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ നേതാക്കള്‍ ലണ്ടനില്‍ സമ്മേളിച്ചത്.

യൂറോപ്പിന് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ട്രംപിന് കാണിച്ചുകൊടുക്കാന്‍ പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവഴിക്കണമെന്ന് യൂറോപ്യന്‍ നേതാക്കള്‍ തീരുമാനിച്ചു. ബ്രിട്ടനും ഫ്രാന്‍സും മറ്റ് ചില രാജ്യങ്ങളും ചേര്‍ന്ന് യുക്രെയ്‌നിനെ സഹായിക്കാന്‍ തയ്യാറാകുന്ന സന്നദ്ധ സഖ്യം രൂപീകരിക്കും. കൂടാതെ, ഒരു സമാധാന പദ്ധതി ട്രംപിന് നല്‍കുകയും ചെയ്യും.

ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിക്കാനുള്ള സമയം ആണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തങ്ങളുടെ പദ്ധതിയുടെ വിവരങ്ങള്‍ നേതാക്കള്‍ പുറത്തുവിട്ടില്ല. വ്യോമ, നാവിക ആക്രമണങ്ങള്‍ നിര്‍ത്തി വയ്ക്കുന്ന ഒരു മാസത്തെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ കരയിലെ യുദ്ധം നിര്‍ത്തുന്നില്ല. സമാധാനക്കരാറില്‍ എത്തിയാല്‍ യൂറോപ്യന്‍ സൈന്യത്തെ വിന്യസിക്കും.

യൂറോപ്പിന്റെ വ്യക്തമായ പിന്തുണയോടെയാണ് ലണ്ടനില്‍ നിന്നും താന്‍ യാത്രയായതെന്ന് സെലന്‍സ്‌കി പറഞ്ഞു.

സമാധാന കരാറിന്റെ ഭാഗമായി റഷ്യയ്ക്ക് യുക്രെയ്‌നിന്റെ പ്രദേശങ്ങള്‍ വിട്ടുനല്‍കുകയില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. യുഎസുമായി പ്രകൃതി വിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ താനിപ്പോഴും സന്നദ്ധമാണെന്നും സെലന്‍സ്‌കി പറഞ്ഞു.







#Daily
Leave a comment