TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ- യുക്രെയ്ന്‍ യുദ്ധം ക്രിസ്തുമസ്‌കാല വെടിനിര്‍ത്തലിന് സാധ്യത

13 Dec 2024   |   1 min Read
TMJ News Desk

2022-ല്‍ ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് അരങ്ങൊരുങ്ങുന്നു. ക്രിസ്തുമസിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്റെ ശ്രമത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പിന്തുണച്ചു. കൂടാതെ, യുദ്ധത്തടവുകാരെ റഷ്യയും യുക്രെയ്‌നും പരസ്പരം കൈമാറ്റം നടത്താനും ഒര്‍ബന്‍ ശ്രമിക്കുന്നുണ്ട്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നു. കൂടാതെ, 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കുശേഷം റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വഷളായ പ്രതിസന്ധിയാണിത്.

വെടിനിര്‍ത്തലും യുദ്ധത്തടവുകാരെ കൈമാറുന്നതും സംബന്ധിച്ച് ഒര്‍ബാന്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന് ക്രെംലിനും ഹംഗറിയും പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

സമാധാനപരമായ പരിഹാരം കാണുന്നതിനും തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട മാനുഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഒര്‍ബാന്റെ ശ്രമങ്ങള്‍ക്ക് റഷ്യ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ക്രെംലിന്‍ വക്താവ് ഡിമിത്രി പെസ്‌കോവ് പറഞ്ഞു.

എന്നാല്‍, ഒര്‍ബാന്‍-പുടിന്‍ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഹംഗറിയുടെ നേതാവിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഒര്‍ബാന്‍ പാശ്ചാത്യ ഐക്യത്തെ തകര്‍ക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഹംഗറിയുടെ സമാധാന ശ്രമങ്ങളെ യുക്രെയ്ന്‍ പരിഹസിക്കുകയും ചെയ്തു. സെലന്‍സ്‌കി നിര്‍ദ്ദേശങ്ങളെ തിരസ്‌കരിച്ചുവെന്നത് വ്യക്തമാണെന്ന് ഒര്‍ബാന്‍ പറഞ്ഞു. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുകാരനാണ്.




#Daily
Leave a comment