
സിഎൻഎൻ പത്രപ്രവർത്തകന് എതിരെ റഷ്യൻ കോടതിയുടെ അറസ്റ്റ് വാറണ്ട്
അമേരിക്കൻ ടെലിവിഷൻ സ്ഥാപനമായ സിഎൻഎൻ ലെ മാധ്യമ പ്രവർത്തകനായ നിക് വാൽഷിനെതിരെ റഷ്യയുടെ കുർസ്‌ക് മേഖലയിലെ ജില്ലാ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സിഎൻഎൻ ന്റെ ചീഫ് ഇന്റർനാഷണൽ സെക്യൂരിറ്റി കറസ്പോണ്ടന്റ് ആയ വാൽഷ് നിയമവിരുദ്ധമായി റഷ്യയിൽ പ്രവേശിച്ചതിന്റെ പേരിലാണ് വാറണ്ട്.
ആഗസ്റ്റിൽ യുക്രൈൻ സൈന്യം കുർസ്‌ക് മേഖലയിൽ കടന്നു കയറിയതിനൊപ്പമാണ് വാൽഷും മറ്റുചില പാശ്ചാത്യ മാധ്യമ പ്രവർത്തകരും മേഖലയിൽ എത്തിയത്. റഷ്യൻ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന പക്ഷം അറസ്റ്റു ചെയ്യുവാനാണ് കോടതി ഉത്തരവ്. മറ്റുള്ള ഏതെങ്കിലും രാജ്യങ്ങളിൽ നിന്നും എക്സ്ട്രാഡെയ്റ്റു (കൈമാറ്റം) ചെയ്യാനും ഉത്തരവിൽ നിർദേശിക്കുന്നു. റഷ്യൻ നിയമപ്രകാരം 5 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനധികൃത പ്രവേശനം.
റഷ്യയുടെ ഭാഗമായ കുർസ്‌ക് മേഖലയിൽ യുക്രൈൻ സേന ആഗസ്റ്റിൽ നടത്തിയ ആക്രമണം തുടക്കത്തിൽ മുന്നേറിയെങ്കിലും ഇപ്പോൾ കടുത്ത തിരിച്ചടി നേരിടുകയാണ്.