
റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിക്കും
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ താമസിയാതെ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ സ്ഥിരീകരിച്ചു. പുടിന്റെ ഇന്ത്യാ സന്ദര്ശനത്തിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ റഷ്യ ആരംഭിക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 2022-ൽ യുക്രൈൻ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
അമേരിക്കൻ ദീർഘദൂര മിസൈലുകളും, ഉപയോഗിച്ചു റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രൈന് അമേരിക്ക അനുമതി നൽകിയത് റഷ്യ-യുക്രൈൻ സംഘർഷത്തെ രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
ചൈനയും, ഇന്ത്യയേയും പരസ്പരം എങ്ങനെ ഇടപെടണമെന്ന് പറയാൻ റഷ്യ ഒരിക്കലും ധൈര്യപ്പെടില്ലെന്ന് സ്പുട്നിക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ പെസ്കോവ് പറഞ്ഞു. "ഇന്ത്യയും, ചൈനയുമായുമുള്ള ബന്ധത്തെ റഷ്യ വിലമതിക്കുന്നു. റഷ്യ ബഹുധ്രുവ ലോകമെന്നു പറയുന്നതിന്റെ അർത്ഥം അതാണ്. റഷ്യ മറ്റുള്ള പ്രാദേശിക കാര്യങ്ങളിൽ ഇടപെടാറില്ല. അമേരിക്കയും അങ്ങനെയാവണം", പെസ്കോവ് പറഞ്ഞു.
"ഇന്ത്യയും റഷ്യയും വളരെ തീവ്രമായ പരിവർത്തന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നിർഭാഗ്യവശാൽ, നാം ഇപ്പോഴും ഒരു ബഹുധ്രുവ ലോകത്തല്ല. നാം ഇപ്പോൾ ഏകധ്രുവ ലോകത്തിൽ നിന്ന് ബഹുധ്രുവ ലോകത്തിലേക്ക് നീങ്ങുകയാണ്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും," അദ്ദേഹം പറഞ്ഞു.
കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടി ഇന്ത്യയും, ചൈനയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുത്തതിൽ റഷ്യ സന്തുഷ്ടരാണെന്നും അത് ലോകത്തിനാകെ വലിയ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-റഷ്യ വ്യാപാരം ഈ വർഷം 60 ബില്യൺ ഡോളർ കടക്കുമെന്നും പെസ്കോവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് പുടിനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, പരിഭാഷകരില്ലാതെ തങ്ങൾ പരസ്പരം മനസ്സിലാക്കുന്നുവെന്ന് പുടിൻ പറഞ്ഞു.