
ശബരിമലയിൽ 18 മണിക്കൂർ ദർശന സൗകര്യം; വെർച്വൽ ക്യൂവിൽ തിരക്ക്
ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി. ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു. 70,000 പേരാണ് ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട്ട് ബുക്കിങ് വഴിയും ദർശനത്തിനെത്തും. ഉച്ചയ്ക്ക് ഒന്നിന് അടക്കുന്ന നട വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. രാത്രി 11ന് നട അടയ്ക്കുന്നത് വരെ ദർശനത്തിന് അവസരമുണ്ടാവും. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂർ ദർശന സൗകര്യം ലഭ്യമാക്കും.
വെർച്വൽ ക്യുവിൽ രണ്ടാഴ്ചത്തെ ബുക്കിങ് നിലവിൽ ഇത് വരെ പൂർത്തിയായി. 30ന് മാത്രം 6000 പേരുടെ ഒഴിവുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ വഴി 70,000 പേർക്കാണ് അവസരം. 29 വരെയുള്ള എല്ലാ ദിവസവും ബുക്കിങ് 70,000 ആയി. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രമേ ദർശനം നടത്താൻ സാധിക്കുകയുള്ളൂ. പമ്പ, എരുമേലി, വണ്ടിപെരിയാർ എന്നീ കേന്ദ്രങ്ങളിലുമായി ദിവസവും 10,000 പേർക്കാണ് സ്പോട്ട് ബുക്കിങ് അവസരം. പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്പോട്ട് ബുക്കിങിന് ആധാർ കാർഡോ അതിന്റെ പകർപ്പോ കാണിക്കേണ്ടതുണ്ട്. അതില്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐഡി കാർഡോ ഹാജരാക്കിയാൽ മാത്രമേ എൻട്രി പോയിന്റ് ബുക്കിങ് സാധ്യമാകൂ. പമ്പയിൽ ഇതിനായി ഏഴ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. നിലയ്ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരിവയ്ക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.


