
ഗോധ്ര തീവെപ്പിൽ ബിജെപിയെ പിന്തുണക്കുന്ന "സബർമതി റിപ്പോർട്ട്" പാർലമെന്റ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് സർക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കം കേന്ദ്ര മന്ത്രിമാർക്കുമായി പാർലമെന്റ് വളപ്പിൽ ‘സബർമതി റിപ്പോർട്ട്' സിനിമയുടെ പ്രത്യേക പ്രദർശനം നടത്തി. പാർലമെന്റ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ ശേഷം വൈകിട്ടോടെ ആയിരുന്നു ചിത്രത്തിന്റെ പ്രദർശനം നടത്തിയത്.
2002 ലെ ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ട ഗോധ്ര സബർമതി ട്രെയിൻ തീവെപ്പിൽ ബിജെപി നിലപാടിനെ പിന്തുണക്കുന്നതാണ് സിനിമ. നേരത്തെ സിനിമയെ പ്രശംസിച്ച് മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. ധീരജ് സർണ സംവിധാനം ചെയ്‌ത സിനിമയിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2002ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗോധ്ര ട്രെയിൻ തീവെപ്പുണ്ടാകുന്നത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന 50ലധികം കർസേവകരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം ജനക്കൂട്ടമാണ് തീ വെച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ ആരോപണം. എന്നാൽ, അപകടം ആണെന്ന് കണ്ടെത്തിയിരുന്നു. യുപിഎ സർക്കാർ നിയോഗിച്ച അന്വേഷണസമിതി അപകടമാണെന്ന വാദത്തെയാണ് പിന്തുണച്ചത്. ചിത്ര പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.