
സനേ തകായിച്ചി ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള വോട്ടെടുപ്പിൽ സനേ തകായിച്ചി വിജയിച്ചു. അവരുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ സഖ്യ കരാർ ഉണ്ടാക്കിയതിന് ശേഷമാണ് പാർലമെന്റ് വോട്ടെടുപ്പ് നടന്നത്. ജപ്പാനിലെ രാഷ്ട്രീയം കൂടുതൽ വലതുപക്ഷത്തേക്ക് മാറുന്നതാണ് തകായിച്ചിയുടെ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ രാജിക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഇഷിൻ എന്നറിയപ്പെടുന്ന വലതുപക്ഷ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായാണ് എൽഡിപിയുടെ പുതിയ സഖ്യം.
പാർലമെന്റിന്റെ അധോസഭയിൽ ചൊവ്വാഴ്ച നടന്ന നിർണായക വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് കടുത്ത യാഥാസ്ഥിതികയായ സനേ തകായിച്ചി ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകുന്നത്. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അനുയായിയും ബ്രിട്ടന്റെ മാർഗരറ്റ് താച്ചറിന്റെ ആരാധികയുമായ തകായിച്ചി തിരഞ്ഞെടുപ്പിൽ 237 വോട്ടുകൾ നേടി, 465 സീറ്റുകളുള്ള ചേംബറിന്റെ ഭൂരിപക്ഷത്തിലും ഒന്നാമതെത്തി. പുരുഷന്മാർക്ക് ഇപ്പോഴും വലിയ സ്വാധീനമുള്ള ഒരു രാജ്യത്ത് അവരുടെ വിജയം ജൻഡർ വിവേചനത്തിന്റെ മതിലുകൾ ഭേദിക്കുന്നതും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ജപ്പാനെ വലതുവശത്തേക്ക് കൂടുതൽ ശക്തമായി മാറ്റുകയും ചെയ്യുന്നു.
രണ്ടാം ലോക യുദ്ധശേഷം മിക്കവാറും ജപ്പാൻ ഭരിച്ച ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ഇഷിൻ എന്നറിയപ്പെടുന്ന വലതുപക്ഷ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി ഒരു സഖ്യത്തിന് സമ്മതിച്ചതിന് ശേഷമാണ് അവരുടെ വിജയം.
തകായിച്ചി ചൊവ്വാഴ്ച വൈകുന്നേരം ജപ്പാന്റെ 104-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ മാസം നിലവിലെ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടി വന്നത്.
എന്നാൽ അവരുടെ വരവ് പുരോഗമനപരമായ മാറ്റത്തിന്റെ അടയാളമായി ആഘോഷിക്കാൻ സാധ്യതയില്ല. പകരം കുടിയേറ്റത്തിലും, സാമൂഹിക വിഷയങ്ങളിലും ജപ്പാൻ കൂടുതൽ വലതുവശത്തേക്ക് തിരിയുന്നതിനാണ് സാധ്യത. വർഷങ്ങളുടെ പണപ്പെരുപ്പത്തിനുശേഷം, ജപ്പാൻ ഇപ്പോൾ വിലക്കയറ്റവുമായി മല്ലിടുകയാണ്. ഇത് പൊതുജനരോഷത്തിന് കാരണമാവുകയും തീവ്ര വലതുപക്ഷ സാൻസീറ്റോ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് പിന്തുണ വർദ്ധിപ്പിക്കുകയും ചെയ്തു.


