TMJ
searchnav-menu
post-thumbnail

TMJ Daily

സന്തോഷ് ട്രോഫി ഫൈനല്‍: കേരളം ഇന്ന് ബംഗാളിനെ നേരിടും

31 Dec 2024   |   1 min Read
TMJ News Desk

ന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന കേരളത്തിന്റെ 16-ാം സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്. അതേസമയം, ബംഗാളിന്റെ 47-ാം കലാശപോരാട്ടവും. അവര്‍ 32 തവണ കിരീടം നേടിയിട്ടുണ്ട്. കേരളത്തിന്റെ അവസാനത്തെ രണ്ട് കിരീട ധാരണവും ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ്. 2018ല്‍ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലും 2021ല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായിരുന്നു ആ മത്സരങ്ങള്‍ നടന്നത്.

22.5 വയസ്സ് ശരാശരി പ്രായമുള്ള കേരളത്തിന്റെ കരുത്ത് യുവതാരങ്ങളുടെ മികച്ച പ്രകടനമാണ്. സൂപ്പര്‍ലീഗ് കേരളയില്‍ തിളങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കേരള ടീം രൂപപ്പെടുത്തിയത്. എന്നാല്‍, ഫൈനലില്‍ പ്രതിരോധനിര താരം എം മനോജിന് കളിക്കാന്‍ കഴിയാത്തത് കേരളത്തിന് തിരിച്ചടിയാകുന്നു. സെമി ഫൈനലില്‍ മനോജിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.

ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ കേരളവും ബംഗാളും അവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളിലെ ചാമ്പ്യന്‍മാരായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ബംഗാളിന്റെ റോബി ഹന്‍സ്ഡയാണ്. 11 ഗോളുകളാണ് റോബി വലയിലാക്കിയത്. കൂടാതെ ഏഴ് ഗോളുകള്‍ നേടിയിട്ടുള്ള നരോരി ശ്രേഷ്ഠ ഗോള്‍ അടിക്കുക മാത്രമല്ല ഗോളവസരം സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ഇരുവരും കേരളത്തിന് ഇന്ന് രാത്രി 7.30ന് ആരംഭിക്കുന്ന ഫൈനലില്‍ തലവേദന സൃഷ്ടിക്കാം.

മധ്യനിര താരം നസീബ് റഹ്‌മാനാണ് കേരളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്, എട്ട് ഗോളുകള്‍. റഹ്‌മാനെ കൂടാതെ, പി പി മുഹമ്മദ് റോഷല്‍, ക്രിസ്റ്റി ഡേവിസ്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ കേരളത്തിന്റെ കരുത്താണ്. മുഹമ്മദ് റോഷല്‍ സെമി ഫൈനലില്‍ പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് നേടിയിരുന്നു. 5-4-1 എന്ന ശൈലിയില്‍ ഇറങ്ങുന്ന കേരളത്തിനെ ബംഗാള്‍ 4-3-3 എന്ന ശൈലിയിലാകും നേരിടുക.





#Daily
Leave a comment