
സന്തോഷ് ട്രോഫി: ഗോവയെ കേരളം പരാജയപ്പെടുത്തി
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കരുത്തരായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തി. നിലവിലെ റണ്ണേഴ്‌സ് അപ്പാണ് ഗോവ. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവര്‍ കേരളത്തിനായി ഗോളുകള്‍ നേടി. കളിയുടെ രണ്ടാം മിനിട്ടില്‍ ഗോവ ആദ്യ ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് കേരളം ലീഡ് പിടിച്ചാണ് ഇടവേളയ്ക്ക് പിരിഞ്ഞത്.
പതിനഞ്ചാം മിനിറ്റില്‍ മുഹമ്മദ് റിയാസ് സമനില ഗോള്‍ പിടിച്ചപ്പോള്‍ ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും മുപ്പത്തിമൂന്നാം മിനിറ്റില്‍ നസീബ് റഹ്‌മാനും ഗോളടിച്ചു. രണ്ടാം പകുതിയുടെ അറുപത്തിഒൻപതാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസ് കേരളത്തിന്റെ നാലാം ഗോള്‍ തികച്ചു. പിന്നീട് 78, 86 മിനിറ്റുകളിലായി ഗോവ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഷുബേര്‍ട്ട് ജോനസ് പെരേരയാണ് ഗോളടിച്ചത്. അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കായി ഗോവ പൊരുതിയെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയെ മറികടക്കാനായില്ല.
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ട് കളിച്ച് ഫൈനല്‍ റൗണ്ടിലെത്തിയ കേരളം യോഗ്യതാ റൗണ്ടില്‍ ഗോളൊന്നും വഴങ്ങിയിരുന്നില്ല. 18 ഗോളുകളാണ് കേരളം അടിച്ചത്.


