
Representational Image: PTI
യു.എസിൽ സ്‌കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളുൾപ്പെടെ ആറ് മരണം
യു.എസിലെ നാഷ് വില്ലയിലെ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികളുൾപ്പെടെ ആറു മരണം. തിങ്കളാഴ്ച, സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആയുധവുമായെത്തി കുട്ടികൾക്കും ജീവനക്കാർക്കുമെതിരെ വെടിയുതിർത്തത്. അക്രമിയെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. വെടിവെയ്പ്പ് നടന്ന സ്‌കൂളിൽ ഏകദേശം 200 കുട്ടികളും 50 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.
ഓഡ്രി ഹെയിൽ എന്ന 28 വയസുള്ള ട്രാൻസ്‌ജെൻഡറാണ് വെടിയുതിർത്തത്. അക്രമിയുടെ ടെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. അക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾ എട്ട് വയസും മറ്റ് രണ്ട് പേർ ഒൻപത് വയസുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരിൽ ഒരാൾ സ്‌കൂൾ അധികൃതരിൽപ്പെടുന്നതും മറ്റ് രണ്ട് പേർ 60 വയസ് പ്രായമുള്ളവരാണെന്നും പൊലീസ് വെളിപ്പെടുത്തി.
ഞായറാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് അടുത്ത വെടിവെയ്പ്പുണ്ടായത്. വിദ്യാലയങ്ങൾ ലക്ഷ്യമാക്കിയുള്ള അക്രമത്തിന്റെ എണ്ണവും വർധിക്കുന്നതിന്റെ സൂചനകളാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ ഒരു അധ്യാപികയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2006 മുതൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്ന ഏഴ് അക്രമങ്ങൾ രാജ്യത്തെ സ്‌കൂളുകൾ വഴി ഉണ്ടായതായും അസോസിയേറ്റഡ് പ്രസ് യുഎസ്എ റ്റുഡെ സമഗ്ര റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
സംഭവത്തിൽ യു എസ് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു. വർധിച്ചു വരുന്ന അക്രമണങ്ങൾ തടയിടുന്നതിന് ചില സെമി-ഓട്ടോമാറ്റിക് തോക്കുകൾ നിരോധിക്കണമെന്നും കോൺഗ്രസിനോട് വീണ്ടും അഭ്യർത്ഥിക്കുകയും ചെയ്തു.