
സെബാസ്റ്റ്യൻ ‘സീരിയൽ കില്ലർ’ എന്ന് സംശയം
ആലപ്പുഴ ചേർത്തലയിലെ പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റർ അകലെയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ചേർത്തലയിൽ കാണാതായ ജൈനമ്മ, ബിന്ദു പത്മനാഭൻ എന്നിവരെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് വിരിച്ച മുറിയുടെ തറ പൊളിച്ച് പരിശോധന നടത്തും. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചത്തുപ്പ് നിലങ്ങളുമുണ്ട്. ഇവിടെയെല്ലാം പോലീസ് പരിശോധന നടത്തും.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും, ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധനക്കെത്തും.
ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പൊലീസ് വീണ്ടും പരിശോധിക്കും. കൂടുതൽ പേരെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ് സംശയം.


