
നിവിൻ പോളിക്കെതിരെ ഗുരുതര വകുപ്പുകൾ
പ്രമുഖ സിനിമ താരമായ നിവിൻ പോളിക്കെതിരെ കൂട്ട ബലാത്സംഗം സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിട്ടുണ്ട്.
ആരോപണം ഉന്നയിച്ച വ്യക്തിയെ ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിവിൻ പോളി തന്നെ അറിയില്ലെന്നു പറഞ്ഞത് പച്ചക്കള്ളമാണെന്ന് പരാതിക്കാരി അവകാശപ്പെട്ടു. എം കെ സുനിൽ എന്ന നിർമ്മാതാവാണ് തന്നെ നടനുമായി പരിചയപ്പെടുത്തിയതെന്നും അവർ ഒരു വാർത്ത ചാനലിനോട് വെളിപ്പെടുത്തി. ദുബായിൽ വച്ചാണ് സംഭവം നടന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡനം നടന്നതെന്നും, ശ്രേയ എന്നൊരു വ്യക്തിയാണ് സംഘത്തെ പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. ഇതു സംബന്ധിച്ചു നേരത്തെ പരാതി നൽകിയെങ്കിലും ലോക്കൽ പൊലീസ് കേസ് വേണ്ട വിധം അന്വേഷിച്ചില്ലെന്ന് പരാതിക്കാരി അവകാശപ്പെട്ടു.
സുനിലടക്കം 6 പേരാണ് കേസിലെ പ്രതികൾ. നിവിൻ പോളി ആറാം പ്രതിയാണ്. പരാതിക്കാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നുമാണ് നിവിൻ പോളി പറയുന്നത്. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മാസം മുൻപ് ഇങ്ങനെ ഒരു കേസ് ഉണ്ടെന്നു പറഞ്ഞു ഒരു സർക്കിൾ ഇൻസ്‌പെക്ടർ വിളിച്ചിരിന്നുവെന്നും അദ്ദേഹത്തിനോട് പരാതിക്കാരിയെ അറിയില്ലെന്ന് പറഞ്ഞതായും നിവിൻ പോളി പറഞ്ഞു.


