TMJ
searchnav-menu
post-thumbnail

TMJ Daily

ലൈംഗികാതിക്രമക്കേസ്: ട്രംപ് അതിജീവിതയ്ക്ക് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

31 Dec 2024   |   1 min Read
TMJ News Desk

ഴുത്തുകാരി ഇ ജീന്‍ കരോലിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലേയും അവര്‍ നല്‍കിയ മാനനഷ്ടക്കേസിലേയും വിധിക്കെതിരെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അപ്പീല്‍ തള്ളി. ഈ കേസുകളില്‍ 2023ല്‍ ഒരു യുഎസ് കോടതി ട്രംപിനെതിരെ നല്‍കിയ വിധി മാന്‍ഹാട്ടനിലെ മൂന്നംഗ കോടതി ശരിവച്ചു. കരോളിന് ട്രംപ് ആകെ 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടിയും ട്രംപ് നല്‍കണം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു.

1995ല്‍ അല്ലെങ്കില്‍ 1996ല്‍ മാന്‍ഹാട്ടനിലെ ബെര്‍ജ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് മുറിയില്‍ വച്ച് ട്രംപ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് കരോള്‍ 2019ല്‍ ആരോപിച്ചിരുന്നു. എന്നാല്‍, വൈറ്റ് ഹൗസ് വക്താവ് ഇത് നിഷേധിച്ചു. കരോള്‍ 2019ല്‍ ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പിന്നീട് 2022 നവംബറില്‍ മാനനഷ്ടത്തിനും ബലാല്‍സംഗത്തിനും മറ്റൊരു കേസ് നല്‍കി. ആദ്യത്തെ കേസ് തട്ടിപ്പാണെന്ന് ട്രംപ് ആരോപിച്ചതിനെ തുടര്‍ന്നാണ് രണ്ടാമത്തെ കേസ് കരോള്‍ നല്‍കിയത്. ആരാണ് കരോള്‍ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. നിയമനടപടി വ്യാജമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

കരോള്‍ ഫയല്‍ ചെയ്ത രണ്ടാമത്തെ നിയമനടപടിയുമായി ബന്ധപ്പെട്ട വിധിയാണ് ഇപ്പോള്‍ വന്നത്. 2019ലെ മാനനഷ്ടക്കേസില്‍ ട്രംപ് 83.3 മില്ല്യണ്‍ നല്‍കണമെന്ന് ജനുവരിയില്‍ വിധിച്ചിരുന്നു. ആ വിധിയുടെ മേലും ട്രംപ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.



#Daily
Leave a comment