
സിഎംആർഎൽ കേസിൽ എസ്എഫ്ഐഒക്ക് വിമർശനം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം ആരോപണം നേരിടുന്ന കൊച്ചി മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ്(സിഎംആർഎൽ) കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസ്സിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാർ സ്ഥാപനമായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെ(എസ്എഫ്ഐഒ) വിമർശിച്ചു. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ച നടപടിയാണ് വിമർശനത്തിന് ഇടയാക്കിയത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരാമെങ്കിലും കുറ്റപത്ര സമർപ്പണമടക്കമുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് എസ്എഫ്ഐഒ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കഴിഞ്ഞ സെപ്റ്റംബറിൽ സമർപ്പിച്ച കേസ്സിൽ വാദം കേൾക്കുമ്പോഴാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിന് ഈ ഉറപ്പ് നൽകിയത്.
എന്നാൽ ഈ ഉറപ്പിന്റെ ലംഘനമാണ് വിചാരണക്കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രമെന്ന്
സിഎംആർഎൽ ബുധനാഴ്ച കോടതിയിൽ വാദിച്ചു. കമ്പനിയുടെ വാദത്തെ അംഗീകരിച്ച കോടതി എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാഞ്ഞത് എന്ന് എസ്എഫ്ഐഒക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് പ്രസാദ് കേസ് വീണ്ടും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.
വീണ വിജയന് എതിരെ ഗുരുതരമായ ആരോപണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതാണ് എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം.


